
മധുര: മധുരയിൽ സി പി എം പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അസാധാരണ സാഹചര്യം സൃഷ്ടിച്ച് നേതൃത്വത്തെയും പ്രതിനിധികളെയും ഒന്നാകെ ഞെട്ടിച്ചത് ഡി എൽ കരാഡ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തി മത്സരിക്കുകയായിരുന്നു കരാഡ്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ കൂടിയായ കരാഡ് തൊഴിലാളി വർഗ സമരത്തിന്‍റെ നേതൃ മുഖം കൂടിയാണ്. പാർട്ടി കോൺഗ്രസിൽ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താൻ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്. വോട്ടിംഗ് നടന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. പാർട്ടിയിൽ ജനാധിപത്യം ഉറപ്പിക്കാനായിരുന്നു മത്സരമെന്നും കരാട് വോട്ടെടുപ്പിനു ശേഷം ഹാളിൽ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
നേരത്തെ പുതിയ കേന്ദ്ര കമ്മിറ്റി പട്ടിക അംഗീകരിക്കില്ലെന്നും വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ട് ഉത്തർ പ്രദേശ്, മഹരാഷ്ട്ര കമ്മിറ്റികൾ രംഗത്തെത്തിയിരുന്നു. യു പി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര തന്നെ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടതായാണ് വ്യക്തമാകുന്നത്. ഉത്തർ പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളിൽ നിന്നുള്ള 3 പേരാണ് മത്സരരംഗത്തുള്ളത്. ഇവരിൽ രണ്ട് പേർ പിൻവാങ്ങിയെങ്കിലും കരാഡ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെയാണ് പാർട്ടി കോൺഗ്രസിൽ മത്സരം എന്ന അസാധാരണ രംഗങ്ങൾക്ക് സി പി എം സാക്ഷ്യം വഹിച്ചത്. ഇനി പ്രതിനിധികളുടെ വോട്ടെടുപ്പിന് ശേഷമാകും കേന്ദ്ര കമ്മിറ്റി പട്ടിക ഔദ്യോഗികകമായി പ്രഖ്യാപിക്കുക.
അതേസമയം പാർട്ടി കോൺഗ്രസ് സി പി എം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തതായി വിവരം. എം എ ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്. 1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയില്‍ എത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്. അൽപ്പസമയത്തിനകം പ്രഖ്യാപനം ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam