ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ദില്ലിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണ് അതിഷി.
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും എഎപി സ്ഥാനാര്‍ത്ഥിയുമായ അതിഷി മര്‍ലേനയ്ക്ക് ജയം. കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. കടുത്ത മത്സരം നേരിട്ട ശേഷമായിരുന്നു അതിഷിയുടെ വിജയം. കോൺഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ മൂന്നാം സ്ഥാനത്തായി. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ദില്ലിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണ് അതിഷി.
അതേസമയം, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം ഉറപ്പിച്ച് സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുൾപ്പെടെ ചർച്ചകൾ നടന്നു വരികയാണ്. മുഖ്യമന്ത്രിയെ ബിജെപി പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്ന് ബിജെപി ദേശീയ ജന സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോൽക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുൺ സിംഗ് കൂട്ടിച്ചേർത്തു.
പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പ്രധാന മന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. 25 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. എന്നാല്‍, പിന്നാലെ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് ബിജെപി കുതിച്ചു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകൾ പ്രകാരം 47 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. 23 സീറ്റകളിലേക്ക് എഎപി ഒതുങ്ങി. കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം