ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാതുവെപ്പ്.
ദില്ലി: ഐപിഎൽ വാതുവെപ്പ് കേസിൽ പ്രധാന സൂത്രധാരനടക്കം അഞ്ചുപേർ അറസ്റ്റിൽ. ദില്ലി വികാസ് പുരിയിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. പന്ത്രണ്ടാം തീയതി നടന്ന പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാതുവെപ്പ്. ഐപിഎൽ മത്സരങ്ങൾആരംഭിച്ചതോടെ രാജ്യത്ത് വാതുവെപ്പ് സംഘങ്ങൾ സജീവമാണ്. ഇവരെ പൂട്ടാൻ വിവിധ നഗരങ്ങളിലടക്കം പൊലീസ് നടപടികളിൽ തുടങ്ങിയിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ദില്ലി വികാസ്പുരിയിൽ നിന്ന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. വാതുവെപ്പിന്‍റെ പ്രധാന സൂത്രധാരൻ യുദ്ധവീർ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. പൊലീസ് നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് അറസ്റ്റ്. ദിവസേന ദില്ലിയിലെ പലയിടങ്ങളിലേക്ക് താവളങ്ങൾ മാറ്റിയാണ് സംഘം പ്രവർത്തിച്ചത്.
പന്ത്രണ്ടാം തീയതി നടന്ന പഞ്ചാബ് ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാതുവെപ്പ്. പിടിയിലായവരിൽ നിന്ന് 30 ലക്ഷം രൂപയും പിടികൂടി. 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. സംഘത്തിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.