ഹരിയാനയിൽ കോൺഗ്രസിന് അനുകൂല അന്തരീക്ഷമുണ്ടാക്കിയത് ഞങ്ങൾ, ഭൂപേന്ദര്‍ വിഡ്ഡി, തിരിച്ചറിയണം: ഭാരതീയ കിസാൻ യൂണിയൻ

By Web TeamFirst Published Oct 13, 2024, 6:38 PM IST
Highlights

ഭൂപീന്ദർ ഹൂഡയെ പ്രതിപക്ഷ നേതാവാക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നു എന്നും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഗുർനാം സിംഗ്

കുരുക്ഷേത്ര: ഹരിയാനയിൽ കോൺഗ്രസ് തോൽവിയറിഞ്ഞതിന് പിന്നാലെ മുതിര്‍ന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ. ഭൂപേന്ദര്‍ ഒരു വിഡ്ഡിയാണെന്നും, കോണഗ്രസിന്റെ പരാജയത്തിന് കാരണം ഇതാണെന്നും, ഹരിയാനയിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത് ഞങ്ങളാണെന്നും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഗുർനാം സിംഗ് ചാരുണി പറഞ്ഞു.  കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്ന ബിജെപി ആരോപണത്തിന് ശക്തിപകരുകയാണ് കിസാൻ യൂണിയൻ നേതാവിന്റെ പരാമര്‍ശം.

തങ്ങളുണ്ടാക്കിയ അനുകൂല സാഹചര്യം മുതലാക്കാതെ, കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതിന്റെ ഏറ്റവും വലിയ കാരണം ഭൂപേന്ദര്‍ ഹൂഡയാണ്, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത അദ്ദേഹത്തിന്റെ നിലപാടാണ്. കോൺഗ്രസ് ആണെങ്കിൽ എല്ലാം അദ്ദേഹത്തെ തന്നെ ഏൽപ്പിക്കുകയു ചെയ്തു. ഇനിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് ഞങ്ങൾ പറയുന്നത് കേൾക്കണം. ഭൂപീന്ദർ ഹൂഡയെ പ്രതിപക്ഷ നേതാവാക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു  ഗുര്‍നാം സിംഗിന്റെ പ്രതികരണം.

Latest Videos

വോട്ടെണ്ണലിനിടെ വലിയ ട്വിസ്റ്റുകൾ നടന്ന ഹരിയാനയിൽ മൂന്നാമതും ഭരണം  ബിജെപി നിലനിര്‍ത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിറക പോയത് പാർട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകർന്നടിഞ്ഞു. ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് 36 സീറ്റാണ് നേടാനായത്.

വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറിൽ ആഘോഷം കോൺഗ്രസിൻ്റെ കേന്ദ്രങ്ങളിലായിരുന്നു. എല്ലാ മാധ്യമങ്ങളും കോൺഗ്രസിന് 70ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ ഒമ്പതരയോടെ ഇത് മാറി മറിഞ്ഞു. വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോൺഗ്രസ് പെട്ടെന്ന് താഴേക്ക് പോയി. ഇടയ്ക്ക് ഇഞ്ചാടിഞ്ചായെങ്കിലും പിന്നീട് ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിക്കുകയായിരുന്നു. ഹരിയാനയും രാജസ്ഥാനുമായി ചേർന്നു കിടക്കുന്ന ആഹിർവാൾ മേഖലയും ബിജെപി തൂത്തുവാരി. ദില്ലിക്കു ചുറ്റും കിടക്കുന്ന പത്തിൽ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചത് അവരെ വൻ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേടാണെന്ന ആരോപണം കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇത് ചൂണ്ടികാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ്രണ്ടാമത്തെ നിവേദനവും നൽകി. ആദ്യം ഏഴ് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പരാതി നൽകിയ കോൺഗ്രസ്  13 മണ്ഡലങ്ങളിൽ കൂടി വോട്ടെണ്ണത്തിൽ ക്രമക്കേട് നടന്നെന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നൽകിയിരിക്കുന്നത്  മൊത്തം 20 മണ്ഡലങ്ങളിലെ വോട്ടിം​ഗ് യന്ത്രങ്ങൾ അടിയന്തിരമായി സീൽ ചെയ്ത് വിശദമായ അന്വേഷണം വേണമെന്നതായിരുന്നു കോൺ​ഗ്രസിന്‍റെ ആവശ്യം.

'മന്ത്രിസഭ രൂപീകരണം തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോകില്ല', ഹരിയാനയിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!