കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, സത്യസന്ധമായ രാഷ്ട്രീയം എന്ന അടിസ്ഥാന മൂല്യത്തിൽ നിന്ന് എഎപി വ്യതിചലിച്ചു, അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം പാർട്ടി അഴിമതിയുടെ ചതുപ്പിൽ തന്നെ കുടുങ്ങി എന്നെല്ലാമാണ് എംഎൽഎമാർ രാജിക്കത്തിൽ ആരോപിച്ചത്.
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിറ്റിങ് എംഎൽഎമാരുടെ കൂട്ടരാജിയിൽ ആം ആദ്മി പാർട്ടിക്ക് ആശങ്ക.രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. സീറ്റ് നിഷേധിച്ച 8 എംഎൽഎമാരുടെ രാജി കെജ്‌രിവാളിനെയും സംഘത്തെയും ആശങ്കയിൽ ആക്കിയിട്ടുണ്ട്.
ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ 20 സിറ്റിങ് എംഎൽഎമാർക്ക് ആം ആദ്മി പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു.അതുകൊണ്ട് തന്നെ കൂടുതൽ എംഎൽഎമാർ പാർട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നാണ് വിവരം. അതേസമയം രാജി വച്ച എംഎൽഎമാരുമായി ബിജെപി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാർട്ടി വാദം. സ്ഥാനമോഹികൾ ആണ് പാർട്ടി വിട്ടതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ), ബിഎസ് ജൂൺ (ബിജ്വാസൻ) എന്നിവരാണ് രാജിവെച്ച എംഎൽഎമാർ.
കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, സത്യസന്ധമായ രാഷ്ട്രീയം എന്ന അടിസ്ഥാന മൂല്യത്തിൽ നിന്ന് എഎപി വ്യതിചലിച്ചു, അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം പാർട്ടി അഴിമതിയുടെ ചതുപ്പിൽ തന്നെ കുടുങ്ങി എന്നെല്ലാമാണ് എംഎൽഎമാർ രാജിക്കത്തിൽ ആരോപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം