
ദില്ലി : ഭാര്യയുടേയും ഭാര്യയുടെ വീട്ടുകാരുടേയും പീഡനം സഹിക്കാൻ വയ്യെന്ന് വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ച് 33 വയസുകാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശി മോഹിത് യാദവ് എന്ന 33 കാരനാണ് മരിച്ചത്. തന്റെ ഭാര്യാവീട്ടുകാർ ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകൾ ചുമത്തുകയും ചെയ്തുവെന്ന് മോഹിത് യാദവ് മരിക്കുന്നതിന് മുമ്പ് പുറത്ത് വിട്ട വീഡിയോയിൽ ആരോപിച്ചു. മരണശേഷവും എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ, എന്റെ ചിതാഭസ്മം അഴുക്കുചാലിൽ എറിയണമെന്നും മോഹിത് പറയുന്നത് വീഡിയോയിലുണ്ട്.
വ്യാഴാഴ്ച യാദവ് ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിറ്റേന്ന് രാവിലെയും അദ്ദേഹം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) അഭയ് നാഥ് ത്രിപാഠി പറഞ്ഞു.
ഒരു സിമന്റ് കമ്പനിയിൽ ഫീൽഡ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു യാദവ്. ഏഴ് വർഷത്തെ പ്രണയ ബന്ധത്തിന് ശേഷമാണ് 2023ൽ പ്രിയയും മോഹിത്തും വിവാഹിതരായത്.
രണ്ട് മാസം മുമ്പ് ബിഹാറിൽ ഭാര്യക്ക് അധ്യാപികയായി ജോലി ലഭിച്ചു. ഈ സമയത്ത് പ്രിയ ഗർഭിണിയായിരുന്നു. എന്നാൽ പ്രിയയുടെ അമ്മയുടെ നിർബന്ധ പ്രകാരം കുഞ്ഞിനെ അബോർഷൻ ചെയ്തുവെന്ന് യാദവ് വീഡിയോയിൽ ആരോപിച്ചു. പ്രിയയുടെ എല്ലാ ആഭരണങ്ങളും അവരുടെ അമ്മയുടെ പക്കലാണ് ഉള്ളതെന്നാണ് മോഹിത് പറയുന്നത്. വിവാഹിതരായപ്പോൾ താൻ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഭാര്യ, സ്ത്രീധനത്തിന്റെ പേരിൽ തന്റെ എല്ലാ കുടുംബാംഗങ്ങൾക്കുമെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്.
'എന്റെ വീടും സ്വത്തും അവളുടെ പേരിലേക്ക് രജിസ്റ്റർ ചെയ്തില്ലെങ്കിൽ എന്റെ കുടുംബത്തെ സ്ത്രീധനക്കേസിൽ കുടുക്കുമെന്നും ഭാര്യ ഭീഷണിപ്പെടുത്തി. അച്ഛൻ മനോജ് കുമാർ എനിക്കെതിരെ വ്യാജ പരാതി നൽകി. സഹോദരൻ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'. അതിനുശേഷം, ഭാര്യ എല്ലാ ദിവസവും തന്നോട് വഴക്കിടാൻ തുടങ്ങിയെന്നും മോഹിത് വീഡിയോയിൽ പറയുന്നു. ഈ വീഡിയോ നിങ്ങൾക്ക് ലഭിക്കുമ്പോഴേക്കും ഞാൻ ഈ ലോകത്ത് നിന്ന് തന്നെ ഇല്ലാതാകും. പുരുഷന്മാർക്ക് വേണ്ടി ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ എനിക്കിത് ചെയ്യേണ്ടി വരുമായിരുന്നില്ല. എന്റെ ഭാര്യയുടെയും അവരുടെ കുടുംബത്തിന്റെയും പീഡനം എനിക്ക് സഹിക്കാൻ കഴിയില്ലെന്നും അയാൾ വീഡിയോയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam