പൂനെയിലെ സെഷൻസ് കോടതി പരിസരത്തെ പുളിമരത്തിൽ ഭാര്യയുടെ സ്കാർഫ് ഉപയോഗിച്ചാണ് യുവാവ് ജീവനൊടുക്കിയത്. അവധി ദിവസമായതിനാൽ കോടതി പരിസരത്ത് ആരുമുണ്ടായിരുന്നില്ല
പൂനെ: ഭാര്യയുമായി തർക്കത്തിന് പിന്നാലെ കോടതി പരിസരത്ത് ജീവനൊടുക്കി യുവാവ്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പാഷാൻ സ്വദേശിയായ 28കാരനായ സൊഹൈൽ യെനിഗുരേയാണ് കോടതി പരിസരത്ത് ജീവനൊടുക്കിയത്. 28കാരനും ഭര്യയും തമ്മിൽ തർക്കം പതിവായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
അടുത്തിടെ തർക്കങ്ങളിൽ പരിഹാരം കണ്ടെത്താൻ പറ്റാതെ വന്നതോടെ ഇരുവരും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിലെത്തിയിരുന്നു. ശനിയാഴ്ച വിവാഹ മോചന അപേക്ഷ നൽകാനെത്തിയപ്പോഴാണ് യുവാവ് കോടതി പരിസരത്ത് ജീവനൊടുക്കിയത്. പൂനെയിലെ സെഷൻസ് കോടതി പരിസരത്തെ പുളിമരത്തിൽ ഭാര്യയുടെ സ്കാർഫ് ഉപയോഗിച്ചാണ് യുവാവ് ജീവനൊടുക്കിയത്. അവധി ദിവസമായതിനാൽ കോടതി പരിസരത്ത് ആരുമുണ്ടായിരുന്നില്ല. സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കാൻ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
ഭർത്താവിന്റേയും വീട്ടുകാരുടേയും മോശം പെരുമാറ്റം, പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ, അറസ്റ്റ്
മറ്റൊരു സംഭവത്തിൽ പൂനെയിലെ പൊലീസ് കോളനിയിലെ ഇ ബ്ലോക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എഎസ്ഐയുടെ മകനായ ഋഷികേശ് ദാദാ കൊകാനേയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് യുവാവ്. പ്രണയ നൈരാശ്യമാണ് യുവാവിനെ കടുത്ത നടപടിയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം