പാമ്പ് കടിയേറ്റ് അവശനായി യുവാവ്, വെള്ളമടിച്ച് ഫിറ്റായതെന്ന് പൊലീസ്, കസ്റ്റഡിയിൽ 23കാരന് ദാരുണാന്ത്യം

By Web TeamFirst Published Sep 29, 2024, 12:13 PM IST
Highlights

വിവരമറിഞ്ഞ് ബന്ധുക്കൾ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നത്

പട്ന: പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപിച്ച് ഫിറ്റായതെന്ന് കരുതി പൊലീസ പിടിച്ചു. കസ്റ്റഡിയിൽ 23കാരന് ദാരുണാന്ത്യം ബിഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം. അവശനായി കണ്ട യുവാവ് മദ്യപിച്ച് ഫിറ്റായതെന്നാണ് പൊലീസ് ധരിച്ചത്. ഇതോടെ പാമ്പ് കടിയേറ്റ് ചികിത്സയ്ക്കായി പ്രാഥമിക കേന്ദ്രത്തിലേക്ക് പോയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചികിത്സ വൈകിപ്പിച്ചുവെന്നാണ് 23കാരനായ പ്രസാദിന്റെ  കുടുംബം ആരോപിക്കുന്നത്. 

23കാരന്റെ കുടുംബമാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. വിവരമറിഞ്ഞ് ബന്ധുക്കൾ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നത്.  ഒടുവിൽ വിവരമറിഞ്ഞ് സ്റ്റേഷനിലേക്ക് എത്തിയ യുവാവിന്റെ മുതിർന്ന സഹോദരനാണ് പൊലീസുകാർക്ക് 700 രൂപ കൊടുത്ത് അനുജനെ സ്റ്റേഷനിൽ നിന്ന് ഇറക്കിയത്. എന്നാൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ശിവ ശങ്കർ കുമാർ നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ട് ലളിത് മോഹൻ ശർമ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ  റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ  പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് വിശദമാക്കി. 

Latest Videos

പാടത്ത് പണിയെടുക്കുന്നതിനിടയിലാണ് യുവാവിനെ പാമ്പ് കടിച്ചത്. ചേൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിമിയാടണ്ട് എന്ന സ്ഥലത്താണ് യുവാവിന്റെ കൃഷിയിടം. വൈകുന്നേരം വൈകി കൃഷിയിടത്തിൽ നിന്ന് മടങ്ങുമ്പോഴാണ് പ്രസാദിനെ പാമ്പ് കടിക്കുന്നത്. ആശുപത്രിയിലേക്ക് പോയ യുവാവ് പൊലീസ് പട്രോളിംഗ് സംഘത്തിന് മുന്നിൽ എത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിന്റെ അമ്മ യുവാവിന് പാമ്പ് കടിയേറ്റെന്ന് പറഞ്ഞിട്ടും പൊലീസുകാർ കേട്ടില്ല. സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ പാതിരാത്രിയോടെ സ്റ്റേഷനിൽ നിന്ന് പുറത്തിറക്കാനായത്. ചികിത്സ ലഭിക്കാനുള്ള നിർണായക സമയം കഴിഞ്ഞ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രി ജീവനക്കാർക്ക് സാധിക്കാതെ വരികയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!