ഗർഭിണിയായതിന് പിന്നാലെ വിവാഹം ചെയ്യണമെന്ന സമ്മർദ്ദം ശക്തമാക്കിയ 19കാരിയെ കൊന്ന് കുഴിച്ചുമൂടി കാമുകനും സുഹൃത്തുക്കളും
റോത്തക്: കാമുകനിൽ നിന്ന് ഗർഭിണിയായി. വിവാഹം ചെയ്യാൻ നിർബന്ധിച്ച 19കാരിയെ കൂട്ടുകാരുമൊന്നിച്ച് കൊന്നു തള്ളി കാമുകൻ. ഹരിയാനയിലെ റോത്തകിലാണ് സംഭവം. പശ്ചിമ ദില്ലിയിലെ നാൻഗ്ലോയ് സ്വദേശിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. ഏഴ് മാസം ഗർഭിണിയായ 19കാരിയോട് കുഞ്ഞിനെ ഗർഭഛിദ്രം നടത്തണമെന്ന് കാമുകനും വിവാഹം ചെയ്യണമെന്ന് 19കാരിയും സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് കൊലപാതകം.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്ന 19കാരിയെ കാണാനില്ലെന്ന് സഹോദരനാണ് പരാതി നൽകിയത്. അടുത്തിടെ പരിചയത്തിലായ യുവാവിനെ സംഭവത്തിൽ സംശയിക്കുന്നതായും പൊലീസിന് നൽകിയ പരാതിയിൽ സഹോദരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സഞ്ജു എന്ന സലീമിനെതിരെ പൊലീസ് അന്വേഷണം എത്തിയത്. 19കാരി സമൂഹമാധ്യമങ്ങളിൽ സഞ്ജുവിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പങ്കുവച്ചിരുന്നു. യുവാവിനേക്കുറിച്ചുള്ള അതൊരു 'ജിന്നെ'ന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം.
ഏഴ് മാസം ഗർഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും സഞ്ജുവിനെ 19കാരി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ കലഹവും പതിവായിരുന്നു. തിങ്കളാഴ്ച വീട്ടിൽ നിന്ന് കുറച്ച് സാധനങ്ങളുമായി സഞ്ജുവിനെ കാണാനായി പോയ 19കാരി പിന്നെ തിരികെ വരാത്തതിനെ തുടർന്നാണ് സഹോദരൻ പൊലീസിൽ പരാതിപ്പെട്ടത്. 19കാരിയെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹരിയാനയിലെ റോത്തക്കിലെത്തിച്ച ശേഷമായിരുന്നു കൊലപാതകം. സംഭവത്തിൽ രണ്ട് പേര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ ഒരാൾക്കായി പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം