Blood Cancer : വേണം നിങ്ങളുടെ തുണ; സഹായം തേടി ഏഴ് വയസുകാരന്‍

By Web TeamFirst Published Mar 22, 2022, 10:31 PM IST
Highlights

നിലവില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഒരു ക്യാമ്പിലൂടെ ശ്രീനന്ദന് യോജിച്ച ദാതാവിനെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സമുനസുകളുടെ സഹായം ഇവര്‍ തേടുന്നത്. പ്രമുഖരടക്കം പലരും ശ്രീനന്ദന് വേണ്ടി സഹായമഭ്യര്‍ത്ഥിക്കുന്നുണ്ട്

രക്താര്‍ബുദം ബാധിച്ച ( Blood Cancer ) ഏഴ് വയസുകാരന്‍ സുമനസുകളുടെ സഹായം തേടുന്നു ( Seeking Help ). രക്തം ഉത്പാദിപ്പിക്കുന്ന ( Blood Production ) രക്തമൂല കോശം നശിച്ചുപോയതിനെ തുടര്‍ന്ന് രക്തമൂല കോശം മാറ്റിവയ്ക്കലാണ് ഈ ബാലന് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഏകമാര്‍ഗം. 

ഇത് ഏറെ പ്രയാസകരമായ സംഗതിയാണ്. പതിനായിരത്തിലൊരാള്‍ക്ക് മുതല്‍ ഇരുപത് ലക്ഷത്തിലൊരാള്‍ക്ക് വരെ എന്ന നിലയിലാണ് രക്തമൂല കോശം നല്‍കാന്‍ സാധിക്കുക. അതിനാല്‍ തന്നെ ഏഴ് വയസുകാരനായ ശ്രീനന്ദന് സഹായം ലഭിക്കാന്‍ ഏറെ പ്രയാസകരമാണ്. 

Latest Videos

നിലവില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഒരു ക്യാമ്പിലൂടെ ശ്രീനന്ദന് യോജിച്ച ദാതാവിനെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സമുനസുകളുടെ സഹായം ഇവര്‍ തേടുന്നത്. പ്രമുഖരടക്കം പലരും ശ്രീനന്ദന് വേണ്ടി സഹായമഭ്യര്‍ത്ഥിക്കുന്നുണ്ട്. 

എഴുത്തുകാരന്‍ ബെന്യാമന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് വായിക്കൂ...

ശ്രീനന്ദന്‍ കാത്തിരിക്കുന്നു അജ്ഞാതനായ അവധൂതനെ, 
യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും ,മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്റെ കഥ നമ്മുക്ക് പരിചിതമാണ് . അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്റെ രക്ഷകനായി...

കൈരളിയിലെ എന്റെ സഹപ്രവര്‍ത്തകനായ ജോയിയുടെ സഹോദരി ആശയുടെ മകനാണ് ഈ ഫോട്ടോയില്‍ കാണുന്ന ഏഴ് വയസുകാരന്‍ ശ്രീനന്ദനന്‍. ബ്ലഡ് ക്യാന്‍സര്‍ രോഗിയായ ഈ കുരുന്ന് തലസ്ഥാനവാസികളായ സുമനസുകളുടെ സഹായം തേടുകയാണ് . രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവന് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്.

അന്ന് മുതല്‍ രക്തം മാറ്റിവെച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവന്റെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി ഇവര്‍ ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കല്‍ (Blood Stem Cell Transplant ) നടത്തിയെങ്കില്‍ മാത്രമേ കഴിയു.

ഇവിടെയാണ് സങ്കീര്‍ണത 

രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തില്‍ ഒന്ന് മുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരില്‍നിന്ന് കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ ലോകം മുഴുവന്‍ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്‌കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ശ്രീനന്ദന്റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായെന്ന് വരാം. ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്റെ ഏതോ കോണിലുണ്ടായിരിക്കാം.

ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ donor registries ല്‍ ആയി ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം .നിലിവില്‍ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി കഴിഞ്ഞു. എന്നാല്‍ ഈ കുരുന്നിന്റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്റെ ജീവന്‍ അപകടത്തിലാവും . അത് കൊണ്ട് ഈ പോസ്റ്റ് വായിക്കുന്നവരോട് ഒരപേക്ഷ. വരുന്ന മാര്‍ച്ച് 25 ന് (25/3/2022) ന് തിരുവനന്തപുരത്ത് എകെജി സെന്ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നു.

സുമനസുകള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ തലസ്ഥാനത്ത് ഉളള 15 നും -50 വയസിനും ഇടയിലുളള ഏതൊരാള്‍ക്കും ഈ ക്യാമ്പിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. നിങ്ങളുടെ ഉമീനീര്‍ മാത്രമേ എടുക്കു. നിങ്ങളുടെ രക്തമൂലം കോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതി. ഈ കുരുന്നിന്റെ ചിരി എന്നും മായാതെ അവന്‍ നമ്മുക്ക് ഇടയില്‍ ഉണ്ടാവും.

ദയവ് ചെയ്ത് ഈ പോസ്റ്റ് വായിക്കുന്നവര്‍ മാര്‍ച്ച് 25 ന് (25/3/2022)  എകെജി സെന്ററിന് ചേര്‍ന്നിരിക്കുന്ന ഹസന്‍മരയ്ക്കാര്‍ ഹാളിലെത്തി പരിശോധനക്ക് തയ്യാറാവുക. നിങ്ങളുടെ കാരുണ്യം ചിലപ്പോള്‍ ഇവന്റെ ജീവന്‍ രക്ഷിച്ചേക്കാം . ഇതിന്റെ അന്വേഷണങ്ങള്‍ക്കായി ശ്രീനന്ദന്റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്റെ നമ്പരായ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ ജോയി - 94470 18061 എന്ന നമ്പരിലോ വിളിക്കാം. ദയവുചെയ്ത് ഈ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് സഹായിക്കണം.

 

Also Read:- 'ആരോ വന്ന് മുഖത്തടിക്കുന്നത് പോലെ, ചെവിയില്‍ മുഴങ്ങുന്ന ശബ്ദങ്ങള്‍'; വിചിത്രമായ രോഗം

click me!