63കാരന്‍റെ വൻകുടലിന്‍റെ ഭിത്തിയിൽ പരിക്കുകളില്ലാതെ ഈച്ച, അമ്പരന്ന് ആരോഗ്യ വിദഗ്ധർ

By Web TeamFirst Published Nov 24, 2023, 1:36 PM IST
Highlights

സാധാരണ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ 63കാരന്റെ വൻ കുടലിന്റെ ഭിത്തിയിലാണ് ഈച്ചയെ കണ്ടെത്തിയത്

മിസൂറി: വീടുകളിലും പരിസരങ്ങളിലും ഈച്ചകളെ കാണാറ് പതിവാണ്. എന്നാൽ വൻകുടലിന്റെ ഭിത്തിയിൽ ഒരു തകരാറുമില്ലാതെ ഈച്ചയെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഒരു കൂട്ടം ആരോഗ്യ വിദഗ്ധർ. മിസൂറിയിലാണ് 63കാരന്റെ വൻ കുടലിൽ ഒരു കേടുപാടും സംഭവിക്കാത്ത നിലയിലാണ് ഈച്ചയെ കണ്ടെത്തിയത്. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സാധാരണ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ 63കാരന്റെ വൻ കുടലിന്റെ ഭിത്തിയിലാണ് ഈച്ചയെ കണ്ടെത്തിയത്.

കഴിച്ച ഭക്ഷണങ്ങളിലൊന്നും തന്നെ ഈച്ചയെ കണ്ടതായ ഓർമ്മയില്ലെന്നാണ് 63കാരന്‍ വിശദമാക്കുന്നത്. മിസൂറി സർവ്വകലാശാലയിലെ ഗ്യാസ്ട്രോഎൻട്രോളജിവിഭാഗം മേധാവി മാത്യു ബെച്ച്റ്റോൾഡാണ് വിചിത്രമായ കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയത്. ചത്ത അവസ്ഥയിലാണെങ്കിലും ഇതിന് കേടുപാടുകള്‍ സംഭവിക്കാത്തതാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുന്നത്. കൊളനോ സ്കോപിക്ക് വിധേയനാവേണ്ടതിനാല്‍ രണ്ട് ദിവസമായി ദ്രാവക രൂപത്തിലുള്ളതും പിസയും ലെറ്റ്യൂസും മാത്രമാണ് കഴിച്ചതെന്നാണ് 63കാരന്‍ വിശദമാക്കുന്നത്. ഇവയിലൊന്നും കഴിക്കുന്ന സമയത്ത് ഈച്ചയെ കണ്ടതായി ഓർക്കുന്നില്ലെന്നും ഈച്ച തൊണ്ടയിൽ കുടുങ്ങിയത് പോലുളള് തോന്നലുണ്ടായില്ലെന്നും 63കാരന്‍ പറയുന്നു. അമേരിക്കന്‍ ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലാണ് കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയിട്ടുള്ളത്.

Latest Videos

വൻ കുടലിൽ ഇത്തരം അന്യ പദാർത്ഥങ്ങളെ ഒരു കേടുപാടുമില്ലാതെ കണ്ടെത്തുന്നത് അപൂർവ്വമാണെന്നാണ് വിദഗ്ധർ പറയുന്നത്. വായിലൂടെ ശരീരത്തിന് അകത്തെത്തിയതാണെങ്കില്‍ ആമാശയത്തിനുള്ളിലെ ഡൈജസ്റ്റീവ് എന്‍സൈമുകള്‍ എന്തുകൊണ്ട് ഈച്ചയെ ദഹിപ്പിച്ചില്ലെന്ന ചോദ്യമാണ് ആരോഗ്യ വിദഗ്ധർക്കുള്ളത്. മലദ്വാരത്തിലൂടെ വന്‍കുടലിന്റെ മധ്യഭാഗത്തേക്ക് ഒരു കേടുപാടുമില്ലാതെ ഈച്ച എത്താനുള്ള സാധ്യതകളും വിരളമാണെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!