Bigg Boss: നിമിഷയ്ക്ക് മുന്നില്‍ മുട്ടുമടക്കി ലക്ഷ്മി, 'ജാവോ'യില്‍ സ്റ്റാറായി ബ്ലെസ്ലി

First Published May 3, 2022, 12:01 PM IST

ബി​ഗ് ബോസ് സീസൺ നാല് (Bigg Boss Season 4) ആറാമത്തെ ആഴ്ചയിലേക്ക് കടന്നു. അപ്രതീക്ഷിതമായ വിടവാങ്ങലുകളും പൊട്ടിത്തെറികളും കഴിഞ്ഞ ആഴ്ചകളിൽ ബി​ഗ് ബോസിൽ അരങ്ങേറി. ഒപ്പം റമദാൻ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബിരിയാണി പാചക മത്സരം മത്സരാര്‍ത്ഥികള്‍ ഏറെ ആസ്വദിച്ചു. പുതിയ ആഴ്ചയിലെ നോമിനേഷനാണ് ഇന്നലത്തെ ഷോയുടെ ഹൈലൈറ്റ്. പതിവ് പോലെ കഴിഞ്ഞ ആഴ്ചയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആഴ്ചത്തെ എവിക്ഷന്‍ നോമിനേഷനുകൾ. ഈ ആഴ്ച ഒടുവില്‍ വീടിന് പുറത്തേക്ക് പോകേണ്ടവരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും മൂന്ന് പേര്‍ക്ക്, എന്തുകൊണ്ട് തങ്ങള്‍ ഇവിടെ നില്‍ക്കേണ്ടവരാണെന്ന് പ്രക്ഷകരോട് അഭ്യര്‍ത്ഥിക്കാന്‍ ബിഗ് ബോസ് ഒരു അവസാരം നല്‍കി. നിമിഷ, ലക്ഷ്മി, ബ്ലെസ്ലി എന്നിവരെയായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. ആറാമത്തെ ആഴ്ചയും സേഫ് ഗേയിം കളിക്കുന്ന ധന്യയും സുചിത്രയും എവിക്ഷനില്‍ ഉള്‍പ്പെടാതെ പോയത് ഏറെ ശ്രദ്ധേയമായി. എവിക്ഷന്‍ കഴിഞ്ഞപ്പോള്‍ 'നിങ്ങള് ഇത്തവണയും വന്നില്ലേ' എന്ന് അതിശയത്തോടെ നിമിഷ ഇരുവരോടും ചോദിക്കുന്നുണ്ടായിരുന്നു.  

ചിലര്‍ക്ക് പ്രിയപ്പെട്ടവരും മറ്റ് പലര്‍ക്ക് അപ്രിയമായവരുമായ പലരും ഇതിനോടകം ഈ ബി​ഗ് ബോസ് വീടിനോട് വിട പറഞ്ഞു കഴിഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ തന്ത്രപൂർവ്വം മാറ്റിനിർത്തേണ്ടവരെയും ഈ ബി​ഗ് ബോസ് ഷോയോട് നീതി പുലർത്താത്തവരെയുമാണ് മത്സരാര്‍ത്ഥികള്‍ എവിക്ഷനായി നോമിനേറ്റ് ചെയ്യേണ്ടത്. 

അത്തരത്തില്‍ മത്സരാതിധിഷ്ടിതവും യുക്തിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് എവിക്ഷന്‍ പ്രക്രിയയില്‍  നടക്കുന്നുണ്ടോയെന്ന് ചിലരുടെ എവിക്ഷന്‍ ന്യായീകരണങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രക്ഷകര്‍ക്കും തോന്നിയേക്കാം. ഓരോരുത്തരും രണ്ട് പേരെ വീതമാണ് എവിക്ഷനായി തെരഞ്ഞെടുക്കേണ്ടത്. അതിനുള്ള കാരണവും പറയണം. 

Latest Videos


ഇത്തരത്തില്‍ കാര്യകാരണ സഹിതം എല്ലാവരും നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്ന്, എവിക്ഷനിലെത്തിയ ബ്ലെസ്ലി, ലക്ഷ്മി, നിമിഷ എന്നിവര്‍ക്ക് തങ്ങള്‍ എന്തുകൊണ്ട് ബിഗ് ബോസ് വീട്ടില്‍ തുടരണം എന്നതിന്‍റെ കാരണം പ്രക്ഷേകരെ ബോധ്യപ്പെടുത്താനായി ബിഗ് ബോസ് ഒരു അവസരം നല്‍കി. 

നിമിഷ കിച്ചണ്‍ ടീമിന്‍റെ ക്യാപ്റ്റനായത് തന്‍റെ മിടുക്കുകൊണ്ടാണെന്ന് മൂന്‍ ആഴ്ചയില്‍ ലക്ഷ്മി പലരോടും പറയുന്നത് പ്രേക്ഷകരും കണ്ടതാണ്. തന്നെ പാചകവും അടുക്കളയും നോക്കാന്‍ പഠിപ്പിച്ചത് ലക്ഷ്മി ചേച്ചിയാണെന്ന് മോഹന്‍ ലാലിന്‍റെ മുന്നില്‍ വച്ച് നിമിഷയും പറഞ്ഞിട്ടുണ്ട്. 

എങ്കിലും കഴിഞ്ഞ എപ്പിസോഡ് മുതല്‍ നിമിഷ, ലക്ഷ്മി പ്രിയയ്ക്കെതിരെ തുറന്ന യുദ്ധപ്രഖ്യാപനത്തിലാണ്. ഇതിനെല്ലാം തുടക്കമിട്ട രണ്ട് പേരാകട്ടെ ഒരു എവിക്ഷനിലും പെടാതെ വളരെ സേഫ് സോണില്‍ കളിക്കുന്ന സുചിത്രയും ധന്യയും.

ഹൈജീന്‍റെ ഭാഗമായി നടന്ന വീക്കിലി ടാസ്കില്‍, ഡോ.റോബിന്‍ അപ്രതീക്ഷിതമായി ലക്ഷ്മിയ്ക്ക് ഹൈജീനില്‍ ഒന്നാം റാങ്ക് നല്‍കിയപ്പോള്‍ ധന്യയാണ് ആദ്യം എതിരഭിപ്രായവുമായി എത്തിയത്. 

നേരിട്ട് പേര് പറഞ്ഞില്ലെങ്കിലും ധന്യ, ലക്ഷ്മിയെ ആണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും വ്യക്തമായിരുന്നു. സുചിത്ര ഇതിനാവശ്യമായ പിന്തുണ കൂടി നല്‍കിയതോടെ തന്‍റെ സ്വന്തം കുട്ടികള്‍ എന്ന് കരുതിയിരുന്നവരില്‍ നിന്ന് തന്നെ ലക്ഷ്മിക്ക് അടി കിട്ടിയ ഫീല്‍ ആയിരുന്നു. 

ഈ ഒരു സംഭവത്തോടെ ലക്ഷ്മി, അതുവരെ തന്‍റെ ഗ്രൂപ്പെന്ന് കരുതിയിരുന്ന ധന്യയില്‍ നിന്നും സുചിത്രയില്‍ നിന്നും അകലുകയും റോബിനും ദില്‍ഷയും അടങ്ങുന്ന ടീമിന്‍റെ ഭാഗമാവുകയും ചെയ്തു. ഇതോടെ കൂടിയായതോടെ മത്സരത്തിലെ മൂന്നാമത്തെ ഗ്രൂപ്പായ ജാസ്മിന്‍, ഡെയ്സി, നിമിഷ സഖ്യത്തെയും ലക്ഷ്മിക്ക് സ്വയം പ്രതിരോധിക്കേണ്ടിവന്നു. 

നിലപാടില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് ലക്ഷ്മിയെന്ന് മോഹന്‍ലാല്‍ ഒരു ഷോയ്ക്കിടെ പറയുക കൂടി ചെയ്തപ്പോള്‍, തന്‍റെ നിലപാടുകളാണ് ശരിയെന്ന തെറ്റിദ്ധാരണയിലേക്കും അത് വഴി മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്ന് അല്‍പം വ്യത്യസ്തയാണ് താനെന്നുമുള്ള സ്വയം ഭാവത്തിലേക്കും ലക്ഷ്മി വളര്‍ന്നു.

അതിനിടെയിലെല്ലാം  നിമിഷയ്ക്കെതിരെ നിസാരമായ കാര്യങ്ങള്‍ക്ക് ലക്ഷ്മി ഉടക്കുമായി വന്നിരുന്നു. നിമിഷ, വസ്ത്രങ്ങള്‍ അലക്കുന്നില്ല. വസ്ത്രങ്ങളെല്ലാം അലക്ഷ്യമായി വാരിവലിച്ച് ഇടുന്നു. എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ലക്ഷ്മി, ബിഗ് ബോസ് വീട്ടിലെ പല അംഗങ്ങളോടും അടക്കം പറയുന്നു. 

സുചിത്ര അടക്കം ചിലര്‍ ഇക്കാര്യങ്ങള്‍ നിമിഷയുമായി സംസാരിക്കുന്നു. ഇങ്ങനെ ഇരുവരും മാറി നിന്ന് പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കഴിഞ്ഞ ആഴ്ചയില്‍ നിമിഷയും ലക്ഷ്മി പ്രിയയും തമ്മില്‍ നേര്‍ക്ക് നേര്‍ കൊമ്പ് കൊര്‍ത്തത്. വൈകാരികമായ ഒരു സംഭാഷണമദ്ധ്യേ നിമിഷ, ലക്ഷ്മിയെ നീയെന്നും പോടിയെന്നും വിളിക്കുന്നു.

വീട്ടിലെ മറ്റ് മത്സരാര്‍ത്ഥികളുടെയെല്ലാം ചേച്ചിയായി സ്വയം അവരോധിതയായ ലക്ഷ്മിക്ക് ഇത് താങ്ങാവുന്നതിലും ഏറെയായിരുന്നു. നീ എന്നും മറ്റും വിളിക്കണമെങ്കില്‍ അത് നിന്‍റെ വീട്ടലിരിക്കുന്ന അമ്മയെ പോയി വിളക്കണമെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. 

ഈ സമയത്തെല്ലാം വീട്ടിലെ മറ്റൊരു ഗ്രൂപ്പായി രൂപപ്പെട്ടു തുടങ്ങിയ ഡോ.റോബിന്‍, ദില്‍ഷാ ഗ്രൂപ്പിനൊപ്പമായിരുന്നു ലക്ഷ്മിപ്രിയ. റോബിനൊപ്പമുള്ള ലക്ഷ്മിയുടെ സഖ്യം ചേരലില്‍ സ്വാഭാവികമായും ജാസ്മിനും നിമിഷയും സുചിത്രയും ധന്യയും അസ്വസ്ഥരായിരുന്നു. അവരും ലക്ഷ്മിക്കെതിരെ ആരോപണം കടുപ്പിച്ചു. 

ലക്ഷ്മി, നിമിഷയുടെ അമ്മയെ അഭിസംബോധന ചെയ്തതും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് തങ്ങളെ ഇരുവരെയും എവിക്ഷനിലെത്തിച്ചതെന്നും അതിനാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നും ഇവരുവരും അഭിപ്രായപ്പെട്ടിരുന്നു. 

പ്രേക്ഷകരോടുള്ള സംവാദം കളറാകണമെങ്കില്‍ നിമിഷയേയും ലക്ഷ്മിയെയും തെരഞ്ഞെടുക്കമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് സുചിത്രയായിരുന്നു. ഈ തീരുമാനം എന്തായാലും ശരിയായി. തന്‍റെ നിലപാട് വ്യക്തമാക്കാനെത്തിയ ലക്ഷ്മി ആദ്യമേ തന്നെ നിമിഷയോട് ക്ഷമ പറഞ്ഞുകൊണ്ട് പ്രതിരോധത്തിലേക്ക് നീങ്ങി.

തന്‍റെ മത്സരത്തെ കുറിച്ചും നിലപാടുകളെയും കുറിച്ച് പറഞ്ഞ ലക്ഷ്മി പ്രിയയ്ക്കെതിരെ നിമിഷ തിരിയുക ആയിരുന്നു. അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിച്ചെന്ന് പറഞ്ഞ് റോബിനെതിരെ തിരിഞ്ഞ ലക്ഷ്മി പ്രിയയാണ് കഴിഞ്ഞ ദിവസം എന്‍റെ അമ്മക്ക് വിളിച്ചതെന്ന് പറഞ്ഞ് നിമിഷ തന്‍റെ വാദം ഉയര്‍ത്തി.  

ഈയൊരു സംഭവത്തോടെ ഡോ.റോബിനും , ലക്ഷ്മിയും തമ്മില്‍ വ്യത്യാസമില്ലെന്നും ലക്ഷ്മി പ്രിയ ഫേക്കാണെന്നും നിലപാടില്ലാത്തയാളാണെന്നും നിമിഷ ഉന്നയിച്ചു. നിമിഷ ആരോപണം ശക്തമാക്കിയപ്പോള്‍, തെറ്റ് ലക്ഷ്മിയുടെ പക്ഷത്താണെന്ന് പറയാന്‍ സുചിത്രയും ധന്യയും മുന്നിലുണ്ടായിരുന്നു. 

ലക്ഷ്മി പ്രതിരോധത്തിലായതോടെ ഇന്നലെ നിമിഷയുടെ വാദങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ മുഴങ്ങികേട്ടു. അതോടൊപ്പം ലക്ഷ്മി, നിലപാടില്ലാത്ത ആളാണെന്നും പലപ്പോഴും ഫേക്ക് ആണെന്നും നിമിഷ തുറന്നടിച്ചു. എന്നാല്‍, എപ്പോഴും താന്‍ താനായി തന്നെ നില്‍ക്കുമെന്നും നിമിഷ സ്ഥാപിക്കുകയും ചെയ്തു.

എന്‍റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മോറാലിറ്റി ഏവിടെ പോയി എന്നായിരുന്നു നിമിഷ, ലക്ഷ്മി പ്രിയയോട് ചോദിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി നിമിഷ തന്നെ ടോർച്ചർ ചെയ്യുകയാണ്. ഓരോ ദിവസവും വ്യക്തിഹത്യ നടത്തുകയാണ് നിമിഷ. എന്നെ എടീ പോടി എന്ന് വിളിച്ചത് കൊണ്ടാണ് ഞാൻ വീട്ടിൽ പോയി വിളിക്കാൻ പറഞ്ഞതെന്നും ലക്ഷ്മി ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ആ വാദത്തില്‍ അധികം ആയുസില്ലെന്ന് മനസിലാക്കിയ ലക്ഷ്മി ആദ്യമേ തന്നെ ക്ഷമാപണം നടത്തി.  

അതിന് മാപ്പ് ചോദിക്കുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞുവെങ്കിലും അത് കേൾക്കാൻ നിമിഷ തയ്യാറായില്ല. "നിങ്ങടെ തന്തയെ വിളിച്ചപ്പോൾ അത്ര വലിയ സീൻ ആക്കയില്ലേ നിങ്ങൾ. പിന്നെ നിങ്ങളെന്തിന് മറ്റൊരു മത്സരാർത്ഥിയുടെ അമ്മയെ വിളിക്കുന്നു", എന്ന് പറഞ്ഞായിരുന്നു നിമിഷയുടെ ആക്രോശം. 

"എന്‍റെ അച്ഛനും അമ്മയും ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് അറിയാം. അവരെന്നെ ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും നിങ്ങളെന്‍റെ അമ്മയെ വിളിച്ചുവെങ്കിൽ എന്നെ വ്യക്തിഹത്യ ചെയ്യാനല്ലേ", എന്ന് നിമിഷ ചോദിക്കുന്നു. അല്ലാ എന്ന് ലക്ഷ്മി പ്രിയ പറഞ്ഞുവെങ്കിൽ അത് സമർത്ഥിക്കാൻ നിമിഷ ശ്രമിക്കുക ആയിരുന്നു. 

റോബിൻ പൊതുവായി പറഞ്ഞ കാര്യം ഏറ്റ് പിടിച്ച് കരഞ്ഞ് ​ഡ്രാമ കാണിച്ച് നിങ്ങള്‍ അവിടെ സീനാക്കിയില്ലേയെന്നും നിമിഷ ആരോപിക്കുന്നു. വായ തുറന്നാൽ ലക്ഷ്മി പ്രിയ കള്ളമേ പറയുള്ളൂവെന്നും നിമിഷ പറയുന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകർ കാണുന്നുവെന്ന് മാത്രമാണ് ലക്ഷ്മി നൽകിയ മറുപടി. 

സംവാദത്തിന് മുമ്പ് തന്നോട് സംസാരിക്കാനെത്തിയ ധന്യയോട് നിമിഷ പറഞ്ഞത് "എന്‍റെ അമ്മ എനിക്ക് ഒന്നും ചെയ്തിട്ടില്ല. രണ്ട് തവണ എന്‍റെ അനിയനെയും കൊണ്ട് എന്നെ ഇട്ടേച്ച് പോയതാണ്. എന്നാലും എന്‍‌റെ അമ്മേനെ പറഞ്ഞാൽ ഞാൻ മിണ്ടാതിരിക്കില്ല. ആ ദേഷ്യം ഞാൻ ഒരിക്കലും മറക്കില്ല," എന്നായിരുന്നു. 

ഈ കാര്യം എല്ലാവരും കാണുന്നുണ്ട് അത് വിട്ട് കളയെന്നായിരുന്നു ധന്യയുടെ മറുപടി. പഴയ നിമിഷയെ തിരിച്ച് വേണമെന്നും ധന്യ പറയുന്നു. ഇവിടെ വീണ്ടുമൊര് പൊട്ടിത്തെറി ഉണ്ടാകാതിരിക്കാനാണ് ഇത് പറയുന്നതെന്നും ധന്യ പറഞ്ഞു. എന്നാല്‍ നിമിഷ രണ്ടും കല്‍പ്പിച്ചായിരുന്നു സംവാദത്തിനെത്തിയത്. ജീവിതത്തില്‍ തന്നെ ഉപേക്ഷിച്ച് വീട്ടുകര്‍ക്ക് വേണ്ടി വാദിച്ച നിമിഷ, പ്രേക്ഷകരുടെ മനം കീഴടക്കിയപ്പോള്‍, ഒളിമങ്ങിയ പോലെയായി ലക്ഷ്മി പ്രിയ.

ഇതോടെ തന്ത്രങ്ങള്‍ പിഴച്ച ലക്ഷ്മി നിശബ്ദയായി. കഴിഞ്ഞ ആഴ്ച റോബിന്‍റെ അവസരമായിരുന്നെങ്കില്‍ ഇത്തവണ ലക്ഷ്മിയുടെതായിരുന്നു ഊഴം. ഇത്തവണ സ്കോര്‍ ചെയ്തതാകട്ടെ നിമിഷയും. രണ്ടാം വരവില്‍ നിമിഷ ഉജ്ജ്വല തിരിച്ച് വരവാണ് കാഴ്ചവയ്ക്കുന്നതെന്ന് മറ്റ് മത്സരാര്‍ത്ഥികളും ശരിവച്ചു. ഇതോടെ നിമിഷയ്ക്ക് പുതിയൊരു പേരും ലഭിച്ചു, 'നിമിഷ 2.0'. 

ഇതിനിടെ മുംബൈക്കാരിയായ ഡെയ്സിയോട് ജാവോ പറഞ്ഞ് വീട്ടിലേക്ക് വിട്ട ബ്ലെസ്ലി പ്രേക്ഷകരുടെ ഹീറോയായി. വീട്ടിനകത്ത് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും പുറത്ത് അത് കാണിക്കരുതെന്ന് പറഞ്ഞായിരുന്നു ബ്ലെസ്ലി, ഡെയ്സിയെ യാത്രയാക്കിയത്. ഇന്ന് ഞാന്‍ എന്ത് കൊണ്ട് ഈ വീട്ടില്‍ നില്‍ക്കണമെന്ന ബ്ലെസ്ലിയുടെ വാദമാണ് നടക്കുക. 

click me!