Bigg Boss: ഏഷ്യാനെറ്റ് എന്‍റെ ജീവിതത്തിലെ മാലാഖ; ബിഗ് ബോസില്‍ ധന്യ മേരി വര്‍ഗ്ഗീസ്

First Published Apr 2, 2022, 1:12 PM IST

ബിഗ് ബോസ് ഷോ തുടങ്ങി ആറാം എപ്പിസോഡിലേക്ക് എത്തുമ്പോൾ തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണകൾ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു.  ബിഗ് ബോസ് വീട്ടിലെ സാമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന സൂചനകളാണ് കഴിഞ്ഞ എപ്പിസോഡുകളിൽ നിന്നും വ്യക്തമാകുന്നത്. ആദ്യ രണ്ട് ദിവസം പരസ്പരം പരാതി പറയുകയായിരുന്നെങ്കില്‍ നാലാം ദിവസത്തില്‍ എത്തിയപ്പോള്‍ നേര്‍ക്കുനേരെയുള്ള മത്സരച്ചൂടിലേക്ക് എത്തിയിരിക്കുകയാണ് മത്സരാർത്ഥികൾ. വരും ദിനങ്ങളിൽ എന്തൊക്കെയാണ് ബി​ഗ് ബോസ് വീടിനെ കാത്തിരിക്കുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

വളരെ കൂളായി  പാട്ടോടെ തുടങ്ങിയ ബിഗ് ബോസ് ഷോ വളരെ വേഗത്തിൽ തർക്കത്തിന് വഴിതുറന്നു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്റെ റൂമിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തോടെയായിരുന്നു ആദ്യ സീനുകളുടെ തുടക്കം. ഡോ. റോബിനോട് നേരിട്ട് തർക്കത്തിലേക്കെത്തുന്ന ജാസ്മിൻ മൂസയെ ആണ് കാണാൻ കഴിയുന്നത്.  

കൂട്ടത്തിലുള്ള ഒരുത്തനെ ചതിച്ചിട്ടാണെങ്കിലും എന്തും നേടാമെന്ന പോസറ്റീവായ മോട്ടിവേഷനാണോ നിങ്ങൾ കൊടുക്കുന്നതെന്നായിരുന്നു ഡോ. റോബിനോട് ജാസ്മിന്‍റെ ചോദ്യം. ഗെയിമിൽ കളിക്കുന്നത് വേറെയാണെന്നും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയെന്ന് കരുതരുതെന്നുമായിരുന്നു റോബിന്‍റെ മറുപടി നൽകി.

Latest Videos


എന്നാൽ താന്‍ ഷോയിൽ നിന്ന് പുറത്തുപോകും എന്നു കരുതുക. അന്ന് താങ്കൾക്കിട്ട് ഒന്ന് പൊട്ടിച്ച് പോകുവാന്ന് കരുതുക. എന്ന് പറഞ്ഞ് തുടങ്ങിയ സമയത്ത് തന്നെ അത് ബിഗ് ബോസ് റൂളിന് എതിരാണെന്ന് റോബിൻ പറഞ്ഞു. താങ്കളെ തല്ലിയ ശേഷം സംഭവിക്കാവുന്ന പ്രധാന കാര്യം എന്താണ് ? എന്നെ പുറത്താക്കും, ഇത് പറയുന്നത് തല്ലുമെന്ന് പറയാനല്ല തന്‍റെ ക്യാരക്ടർ പറയാനാണെന്നും ജാസ്മിൻ തിരിച്ചടിച്ചു. 

ഷോയുടെ രണ്ടാം ദിവസം മുതൽ തന്നെ ഓരോ മത്സരാർത്ഥികളും തങ്ങളുടെ ജീവിത കഥകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ട്. ആറാമത്തെ എപ്പിസോഡിൽ ധന്യ മേരി വർ​ഗീസായിരുന്നു തന്‍റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. 

കുട്ടിക്കാലത്തെ കുറിച്ചും വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ചും ധന്യ സഹമത്സരാർത്ഥികളോട് ഏറ്റുപറഞ്ഞു. ഒരു മാ​ഗസിനിലെ ഫോട്ടോഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നത്. അതായിരുന്നു തന്‍റെ അഭിനയ രം​ഗത്തേക്കുള്ള അരങ്ങേറ്റമെന്നും താമര എന്ന നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും ധന്യ പറഞ്ഞു. 

അടുത്ത ചിത്രമായിരുന്നു തലപ്പാവ്. ഈ ചിത്രത്തിലൂടെയാണ് താൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് പുറംലോകം അറിഞ്ഞതെന്നും ധന്യ പറയുന്നു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിന്‍റെ നൂറാമത്തെ എപ്പിസോഡിൽ വച്ചാണ് ഭർത്താവും നടനുമായ ജോൺ ജേക്കബിനെ ധന്യ കാണുന്നത്. 

ഇത് കഴിഞ്ഞ് ഒരു യുഎസ് പ്രോ​ഗ്രാം ഉണ്ടായിരുന്നു. അവിടെ വച്ചാണ് ജോൺ ധന്യയെ പ്രപ്പോസ് ചെയ്തത്. ഒടുവിൽ മൂന്ന് മാസത്തിനുള്ളിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചുവെന്നും താരം പറഞ്ഞു. സന്തോഷകരമായ ജീവിതമായിരുന്നു അതെന്നും ധന്യ പറഞ്ഞു. 

പിന്നീടാണ് ഒരു കമ്പനി തുടങ്ങുന്നത്. കമ്പനിയിൽ മാനേജിം​ഗ് ഡയറക്ടർ ആയിരുന്നു ജോൺ. ഒപ്പം അദ്ദേഹത്തിന്‍റെ അനുജനും ഡാഡിയും. ഷൂട്ടിങ്ങും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് ജോൺ കമ്പനിയില്‍ അത്ര ആക്ടീവ് ആയിരുന്നില്ല. 

2014 സമയത്ത് പ്രോജക്ടുകൾ വർദ്ധിച്ചു. ജോൺ പിന്നെ അതിന്‍റെ പുറകെയായി. അവിടെ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം താനും ജോണുമായി ഒരു കമ്പനി തുടങ്ങിയെന്നും ധന്യ പറയുന്നു. 

എന്നാല്‍ കാര്യങ്ങള്‍ അവിടെ നിന്ന് മാറിമറിഞ്ഞു. പിന്നീട് ​ഗുണ്ടകളെ പോലെയായിരുന്നു കടക്കാർ വീട്ടിൽ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാൽ കടങ്ങൾക്കൊന്നും കുറവുണ്ടായില്ല. ഇതിനിടിൽ ഡാഡി ചെക്ക് കേസിൽ അകപ്പെട്ടു. ഞാനും ജോണും കേസിന്‍റെ ഭാ​ഗമായി. 

നല്ലൊരു വക്കീൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ആ കേസിൽ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്‍റെ വീട്ടിൽ പോലും ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞില്ല. ഒടുവിൽ കേസിൽ ഞാനും പ്രതിയായി. എന്‍റെ പേര് കൂടി വന്നപ്പോൾ പരാതി കൊടുത്തവർക്ക് വലിയ പബ്ലിസിറ്റി ആയി. 

അങ്ങനെ എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നു. കുറേ ദിവസം. ബി​ഗ് ബോസിലെ ജയിൽ ഒന്നും എനിക്ക് ഒന്നുമല്ലെന്നും ധന്യ പറഞ്ഞു. കേസെല്ലാം കഴിഞ്ഞ് ഞാൻ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റിൽ പുതിയൊരു സീരിയലിൽ അഭിനയിക്കാൻ അവസരം വന്നത്. 

സീതാകല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോൺഫിഡൻസൊക്കെ ലഭിച്ചത്. ജോണും ഇതിനിടയിൽ ദയ സീരിയലിൽ വന്നെത്തി. സത്യത്തിൽ ഏഷ്യാനെറ്റ് എങ്ങനെ ഞങ്ങളുടെ ലൈഫിൽ മാലാഖയായി എത്തിയെന്ന് എനിക്കിപ്പോഴും അറിയില്ലെന്നും ധന്യ പറയുന്നു. 

പിന്നാലെ മറ്റ് മത്സരാർത്ഥികൾ ധന്യയെ ആശ്വസിപ്പിച്ച് രം​ഗത്തെത്തി. ഇക്കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച മനസ്സിനെ ലക്ഷ്മി പ്രിയ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍, മനസമാധാനത്തോടെ ഭക്ഷണം കഴിച്ചത് ഇന്നാണെന്ന നിമിഷയുടെ അഭിപ്രായത്തോട് ലക്ഷ്മിയുടെ വിയോജിപ്പ് ശക്തമായിരുന്നു. 

താനുണ്ടാക്കിയ ചോറുണ്ടിട്ടും മനസമാധാനത്തോടെ ഭക്ഷണം കഴിച്ചത് ഇന്നാണെന്ന നിമിഷയുടെ വാക്കുകള്‍ കേട്ട് തന്‍റെ ഹൃദയം മുറിഞ്ഞതായി ലക്ഷ്മി, ഡോ. റോബിനോട് പരിഭവം പറഞ്ഞു. നനഞ്ഞ ക്യാപ്റ്റന്‍സി ടാസ്കായിരുന്നു പ്രേക്ഷകരെ ബോറടിപ്പിച്ചത്.

ആദ്യ ക്യപ്റ്റനായത് അശ്വിനായിരുന്നു. അശ്വിന്‍റെ ക്യാപ്റ്റന്‍സി ഈ ആഴ്ച തീരുന്നതോടെ അടുത്ത ക്യാപ്റ്റനെ തെഞ്ഞെടുക്കേണ്ട ഘട്ടമെത്തി. സുചിത്ര, നവീൻ, റോൺസൺ എന്നിവർക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ച് ക്യാപ്റ്റന്‍സിക്കായി മത്സരിച്ചത്. 

ബി​ഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ എന്ന് പറയുന്നത് ഒരു നിസാര പദവി അല്ല. ഇവിടെ നിന്നും പ്രേക്ഷക വിധിയിലൂടെ പുറത്താക്കാൻ സഹ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുന്ന നോമിനേഷന്‍ എന്ന കടമ്പയിൽ നിന്നും രക്ഷ നേടി, അടുത്താഴ്ചയിലേക്ക് സ്വതന്ത്രമായി കടക്കാനുള്ള അവസരമാണ് ഇതിൽപ്രധാനം. എന്നാല്‍, സുചിത്ര ക്യാപ്റ്റന്‍സിയോട് വലിയ താത്പര്യമില്ലാത്ത തരത്തില്‍ മത്സര ബുദ്ധിയില്ലാതെയാണ് കളിച്ചത്.

ഒടുവില്‍ ക്യാപ്റ്റന്‍സി ടാസ്ക് ജയിച്ച നവീനെ അടുത്ത ആഴ്ചയിലെ ക്യാപ്റ്റനാക്കി തെരഞ്ഞെടുത്തു.  അതിനിടെ ജാനകിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആരോപണവുമായി സുചിത്ര രംഗത്തെത്തി. 
"ഇവിടെ പറയുന്നത് അവിടെ പോയി പറഞ്ഞ്, അവിടെ പറയുന്നത് ഇവിടെ വന്ന് പറഞ്ഞ് ഈ പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത് ആ കൊച്ചാ. ജാനകി' സുചിത്ര തുടര്‍ന്നു. 

എത്രയോ സീനിയർ ആയിട്ടുള്ള ആളാണ് നമ്മുടെ ലക്ഷ്മി ചേച്ചി. പുള്ളിക്കാരിക്ക് ഇന്നലെ വന്ന ഈ ജാനകി കൊച്ച് ഉപദേശിച്ചാലേ മനസ്സിലാവുള്ളോ. ചേച്ചി എന്നോട് പറയുവാ ജാനകി വന്ന് എന്നെ ഉപദേശിച്ചപ്പോഴാണ് അറിയുന്നത് ഇവിടെ ഒന്നും ചെയ്യാൻ പാടില്ല എന്നോക്കെ'. 

'പക്ഷേ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. അതാണ് എന്‍റെ ഫോൾട്ട്. വെറുതെ വഴക്ക് വേണ്ടാന്ന് വച്ചിട്ടാ", എന്നായിരുന്നു സുചിത്ര പറഞ്ഞത്. ഇവിടെ വഴക്ക് വേണ്ട എന്നൊന്നും നീ ചിന്തിക്കണ്ട. പറയേണ്ട കാര്യങ്ങൾ പറയണം. അങ്ങനെ മിണ്ടാതെ ഇരുന്നിട്ടെന്താ കാര്യം എന്നായിരുന്നു നവീന്‍റെ മറുപടി. തന്‍റെ എതിരാളിയെ കണ്ടെത്തി ടാര്‍ഗറ്റ് ചെയ്യാന്‍ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ മത്സരിച്ച് തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളില്‍ കളി വേറെ ലവല്‍ തന്നെയാകുമെന്ന് ഉറപ്പ്. 

click me!