എംബാപ്പെയെ തഴഞ്ഞ് മെസി, ഒന്നാം വോട്ട് മെസിക്ക് നല്‍കി എംബാപ്പെയും, സുനിൽ ഛേത്രി വോട്ട് ചെയ്തത് ആർക്ക്

By Web TeamFirst Published Jan 17, 2024, 9:57 AM IST
Highlights

അര്‍ജന്‍റീന നായകനെന്ന നിലയില്‍ വോട്ടിംഗില്‍ പങ്കെടുത്ത മെസി തന്‍റെ ആദ്യ വോട്ട് നല്‍കിയത് പി എസ് ജിയില്‍ സഹതാരമായിരുന്ന കിലിയന്‍ എംബാപ്പെക്ക് ആയിരുന്നില്ല എന്നത് ശ്രദ്ധേയമായി.

സൂറിച്ച്: കഴിഞ്ഞ ദിവസം ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തില്‍ ഏര്‍ലിങ് ഹാളണ്ടിനെ ടൈ ബ്രേക്കറില്‍ പിന്തള്ളി ലിയോണല്‍ മെസി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജേതാവായപ്പോള്‍ നിര്‍ണായകമായത് ടീം ക്യാപ്റ്റന്‍മാരുടെയും പരിശീലകരുടെയും ഫസ്റ്റ് വോട്ട് ആയിരുന്നു. മെസിയും ഹാളണ്ടും 48 പോയന്‍റ് വീതം നേടി തുല്യത പാലിച്ചപ്പോള്‍ കൂടുതല്‍ ഫസ്റ്റ് വോട്ട് കിട്ടിയതാരമെന്ന നിലയിലായിരുന്നു മെസിയെ ഫിഫ ദ് ബെസ്റ്റ് ആയി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ഓരോ ടീമും ക്യാപ്റ്റൻമാരും നല്‍കിയ ഫസ്റ്റ് വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.

അര്‍ജന്‍റീന നായകനെന്ന നിലയില്‍ വോട്ടിംഗില്‍ പങ്കെടുത്ത മെസി തന്‍റെ ആദ്യ വോട്ട് നല്‍കിയത് പി എസ് ജിയില്‍ സഹതാരമായിരുന്ന കിലിയന്‍ എംബാപ്പെക്ക് ആയിരുന്നില്ല എന്നത് ശ്രദ്ധേയമായി. ഏര്‍ലിങ് ഹാളണ്ടിനാണ് മെസി തന്‍റെ ആദ്യ വോട്ട് നല്‍കിയത്.  എംബാപ്പെക്ക് രണ്ടാം വോട്ട് നല്‍കിയ മെസി മൂന്നാം വോട്ട് അര്‍ജന്‍റീന ടീമിലെ സഹതാരം ജൂലിയന്‍ അല്‍വാരസിന് നല്‍കി.

Latest Videos

ഫിഫ ദ ബെസ്റ്റ് കഴിഞ്ഞു, ഇനി പുതിയ സീസണ്‍! മെസിയെ കാത്ത് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

അതേസമയം, ഫ്രാന്‍സിന്‍റെ നായകനെന്ന നിലയില്‍ എംബാപ്പെ തന്‍റെ ആദ്യ വോട്ട് നല്‍കിയത് മെസിക്കായിരുന്നു. ഹാളണ്ടിന് രണ്ടാം വോട്ടും കെവിന്‍ ഡിബ്രൂയിനെക്ക് എംബാപ്പെ തന്‍റെ മൂന്നാം വോട്ടും നല്‍കി. നോര്‍വേ നായകനല്ലാത്തതിനാല്‍ ഹാളണ്ടിന് വോട്ട് ഉണ്ടായിരുന്നില്ല. പോര്‍ച്ചുഗല്‍ നായകനാണെങ്കിലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വോട്ട് ചെയ്തില്ല. റൊണാള്‍ഡോക്ക് വേണ്ടി സഹതാരം പെപ്പെ ആണ് വോട്ട് ചെയ്തത്. പെപ്പെ തന്‍റെ ആദ്യ ചോയ്സായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ പോര്‍ച്ചുഗീസ് താരം ബെര്‍ണാഡോ സില്‍വയെ ആണ് തെരഞ്ഞെടുത്തത്. ഹാളണ്ട് രണ്ടാം വോട്ടും നാപ്പോളി സ്ട്രൈക്കറായ വിക്ടര്‍ ഒസിംഹെന്നിന് മൂന്നാം വോട്ടും നല്‍കി.

ഛേത്രിയുടെ വോട്ട് മെസിക്കല്ല

ഇന്ത്യൻ ഫുട്ബോള്‍ ടീം ക്യാപ്റ്റനെന്ന നിലയില്‍ സുനില്‍ ഛേത്രി തന്‍റെ ആദ്യ വോട്ട് നല്‍കിയത് ഹാളണ്ടിനായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി മിഡ് ഫീല്‍ഡറായ റോഡ്രിക്ക് രണ്ടാം വോട്ടും ഒസിംഹെന്നിന് മൂന്നാം വോട്ടും നല്‍കി. അതേസമയം ഇന്ത്യൻ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് തന്‍റെ ആദ്യ വോട്ട് റോഡ്രിക്ക് നല്‍കി. ജൂലിയന്‍ അല്‍വാരസിന് രണ്ടാം വോട്ടും കെവിന്‍ ഡിബ്രൂയിനെക്ക് മൂന്നാം വോട്ടും നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!