മെസിക്ക് യാത്രയയപ്പ് നല്‍കാന്‍ ബാഴ്‌സലോണ! ഫൈനലിസിമയ്ക്ക് വേദിയാവാനൊരുങ്ങി സ്പാനിഷ് നഗരം

By Web TeamFirst Published Sep 28, 2024, 8:25 PM IST
Highlights

2021ല്‍ ക്ലബ് വിട്ട മെസിക്ക് ഉചിതമായൊരു യാത്രയയപ്പ് നല്‍കാന്‍കൂടിയാണ് ബാഴ്‌സലോണ ഫൈനലിസമ വേദിയാവാന്‍ ശ്രമിക്കുന്നത്.

ബാഴ്‌സലോണ: അടുത്ത ഫൈനലിസിമയ്ക്ക് വേദിയാവാന്‍ ഒരുങ്ങി എഫ് സി ബാഴ്‌സലോണ. ഇതിഹാസതാരം ലിയോണല്‍ മെസിക്ക് യാത്രയയപ്പ് നല്‍കാന്‍കൂടിയാണ് ബാഴ്‌സലോണ ഫൈനലിസിമയ്ക്കായി നീക്കം നടത്തുന്നത്. കോപ്പ അമേരിക്ക ചാമ്പ്യന്‍മാരും യൂറോ കപ്പ് ജേതാക്കളും ഏറ്റുമുട്ടുന്ന പോരാട്ടമാണ് ഫൈനലിസിമ. ഇത്തവണത്തെ ഫൈനലിസിമയില്‍ ഏറ്റുമുട്ടേണ്ടത് 2024ലെ കോപ്പ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോകപ്പ് ജേതാക്കളായ സ്‌പെയ്‌നും. ബാഴ്‌സലോണയുടെ ഇതിഹാസ താരമായ ലിയോണല്‍ മെസിയും ബാഴ്‌സയുടെ പുതിയ പ്രതീക്ഷയായ ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ഈ സൂപ്പര്‍ പോരാട്ടത്തിന്റെ പ്രത്യേകത. 

ഫൈനലിസിമയുടെ നാലാം പതിപ്പിന്റെ വേദി ഇതുവരെ നിശ്ചയിച്ചിട്ടില്ല. 2021ല്‍ ക്ലബ് വിട്ട മെസിക്ക് ഉചിതമായൊരു യാത്രയയപ്പ് നല്‍കാന്‍കൂടിയാണ് ബാഴ്‌സലോണ ഫൈനലിസമ വേദിയാവാന്‍ ശ്രമിക്കുന്നത്. 2022ല്‍ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയമാണ് ഫൈനലിസിമയ്ക്ക് വേദിയായത്. നിലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാംപ് നൌ 2026 മാര്‍ച്ചോടെ മത്സര സജ്ജമാവും. പണി പൂര്‍ത്തിയായാല്‍ ഒരുലക്ഷത്തി അയ്യായിരം പേര്‍ക്ക് കളി കാണാനുള്ള സൌകര്യം കാംപ് നൌവിലുണ്ടാവും. കൂടുതല്‍ കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നത് കാംപ് നൌവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. 

Latest Videos

നാല് മണിക്കൂറിനിടെ രണ്ട് തവണ പുറത്തായി! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കെയ്ന്‍ വില്യംസണ്‍

2025 ഒക്ടോബറിലോ നവംബറിലോ ഫൈനലിസിമ നടത്തുന്നതാണ് നല്ലതെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി അഭിപ്രായപ്പെട്ടിരുന്നു. 2026ല്‍ അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് മുന്‍പായിരിക്കും ഫൈനലിസിമ നടക്കുക. ഇതിന് മുന്‍പ് കാംപ് നൌവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ബെര്‍ലിന്‍, ലണ്ടന്‍, റോം, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലൊന്ന് ഫൈനലിസിമയ്ക്ക് വേദിയാവും.

കഴിഞ്ഞ ഫൈനലിസിമ അര്‍ജന്റീനയാണ് സ്വന്തമാക്കിയത്. അന്ന് യൂറോപ്യന്‍ ചാംപ്യന്മാരായിരുന്ന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന മറികടന്നത്. ലാതുറോ മാര്‍ട്ടിനെസ്, എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവര്‍ ഗോളുകള്‍ നേടി.

click me!