മലയാള സിനിമയുടെ അമ്മയ്ക്ക് നാട് വിട നല്‍കും, പൊതുദർശനം 9 മുതൽ; ആദരമർപ്പിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയുമെത്തും

By Web TeamFirst Published Sep 21, 2024, 7:20 AM IST
Highlights

മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ ആദരമർപ്പിക്കാനെത്തും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.  

കൊച്ചി : അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് പൊതുദർശനം. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ ആദരമർപ്പിക്കാനെത്തും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ട് അ‌ഞ്ചരയോടെയായിരുന്നു അന്ത്യം. 

അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ച 'മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മ കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളിൽ തിളങ്ങി. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 79 വയസിൽ കൊച്ചിയിൽ മരണത്തിന് കീഴടങ്ങിയത്. 

Latest Videos

'ആ കഥാപാത്രത്തെ പോലെയായിരുന്നു ജീവിതത്തില്‍ എനിക്ക്'; കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ മോഹന്‍ലാല്‍

മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു. കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിന്‍റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ  മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ  അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തുടർന്ന്  അവർ  വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. പ്രഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.
മലയാള സിനിമയുടെയും നാടകലോകത്തിന്‍റെയും ചരിത്രത്തിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്‍റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.

 

 

click me!