ഷാംപൂ കമ്പനി ജീവനക്കാരനായി തലസ്ഥാനത്ത്; സിനിമ സ്വപ്നം കണ്ടു, എന്നും കേരളത്തെ മുറുകെ പിടിച്ച വിജയകാന്ത്

By Web TeamFirst Published Dec 28, 2023, 4:17 PM IST
Highlights

സിനിമ വഴി തന്നെ തേടി തമിഴകത്തേക്ക് തിരിച്ച വിജയകാന്ത് സൂപ്പർ താരമായി വളർന്നു.

തിരുവനന്തപുരം: നടൻ വിജയകാന്തിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഇനിയും ചെയ്യാൻ ഏറെ ബാക്കി വച്ച് അ​ദ്ദേഹം കാലയവനികയ്ക്ക് ഉള്ളിൽ മറയുമ്പോൾ തിരുവനന്തപുരവുമായുള്ള  വിജയകാന്തിന്റെ ബന്ധം പറയാതിരിക്കാൻ സാധിക്കില്ല. തലസ്ഥാനവുമായി വിജയകാന്തിന് വർഷങ്ങളുടെ അടുപ്പമുണ്ടായിരുന്നു എന്നത് തന്നെയാണ് അതിന് കാരണം. 

നടനാകും മുൻപ് വെൽവെറ്റ് എന്ന ഷാംപൂ കമ്പനിയുടെ റെപ്രസെൻന്റേറ്റീവ് ആയിട്ടാണ് വിജയകാന്ത് തിരുവനന്തപുരത്ത് എത്തുന്നത്. അതും എഴുപതുകളുടെ തുടക്കത്തിൽ. സിനിമാ ചാൻസ് ചോദിച്ച് മടുത്ത വിജയകാന്ത് തമിഴകത്ത് നിന്ന് വണ്ടികയറിയെത്തിയത് തിരുവനന്തപുരത്തേക്ക് ആയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം നഗരത്തിലൂടെ നടന്നു. പ്രതിസന്ധികാലത്തും സിനിമാ സ്വപ്നം കൈവിടാതെ തിയേറ്ററുകളിലെല്ലാം കയറിയിറങ്ങി. അജന്ത, പണ്ടത്തെ ശ്രീകുമാർ, സെൻട്രൽ തുടങ്ങിയ തിയേറ്ററുകളിലെ പതിവുകാരനായി അദ്ദേഹം മാറി. കണ്ടുതീർത്ത സിനിമകൾക്കും കണക്കില്ലാതെയായി. സിനിമയോട് അത്രത്തോളം പാഷനായിരുന്നു അദ്ദേഹത്തിന്. ഈ തിയേറ്ററുകളിൽ ഇരുന്ന് തന്നെ വിജയകാന്ത് സിനിമാ സ്വപ്നം കൂടുതൽ കണ്ടു തുടങ്ങി. 

Latest Videos

വിജയകാന്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു സുന്ദർരാജ്. അദ്ദേഹത്തിന്റെ സഹോദരി മുത്തുലക്ഷ്മിയെ വിവാഹം കഴിപ്പിച്ചയച്ചത് തലസ്ഥാനത്തേക്ക് ആയിരുന്നു. മുത്തുലക്ഷ്മിയുടെ ഭർത്താവ് കണ്ണന് പഴവങ്ങാടിയിൽ ഒരു കടയുണ്ടായിരുന്നു. ജ്യോതി ജ്വല്ലറി. അക്കാലത്ത് തിരുവനന്തപുരത്തെ ഏറ്റവും വലിയ കടകളിൽ ഒന്നായിരുന്നു അത്. കുറച്ചു കാലം ഈ സ്റ്റോർ കേന്ദ്രീകരിച്ച് ആയിരുന്നു വിജയകാന്തിന്റെ ജീവിതം. ശേഷം സിനിമ വഴി തന്നെ തേടി തമിഴകത്തേക്ക് തിരിച്ച വിജയകാന്ത് സൂപ്പർ താരമായി വളർന്നു. പക്ഷേ അപ്പോഴും കേരളവുമായുള്ള ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. 

ലൈറ്റ് ബോയിക്കും, സൂപ്പര്‍താരത്തിനും ഒരേ ഭക്ഷണം: സിനിമ സെറ്റില്‍ ഭക്ഷണ വിപ്ലവം നടത്തിയ വിജയകാന്ത്.!

പലതവണ വിജയകാന്ത് കേരളത്തിലേക്കും തിരുവനന്തപുരത്തേക്കും മടങ്ങിയെത്തി. സുഹൃത്തുക്കളെ കണ്ട് സൗഹൃദം പുതുക്കി. കണ്ണന്റെ മരണത്തോടെ നഷ്ടത്തിലായ ജ്യോതി ജ്വല്ലറി ഏഴ് ലക്ഷത്തോളം മുടക്കി അ​ദ്ദേഹം തിരിച്ചുപിടിക്കുകയും ചെയ്തു. പ്രളയകാലത്ത് കേരളത്തിന് കൈതാങ്ങായി മാറി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!