16-ാമത് ഐഡിഎസ്എഫ്എഫ്കെയ്ക്ക് വെള്ളിയാഴ്ച തുടക്കം; 54 രാജ്യങ്ങളില്‍ നിന്ന് 335 സിനിമകള്‍

By Web TeamFirst Published Jul 25, 2024, 7:44 PM IST
Highlights

റൗൾ പെക്ക് സംവിധാനം ചെയ്ത 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്' ഉദ്ഘാടന ചിത്രം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. വൈകിട്ട് ആറ് മണിക്ക് കൈരളി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ ടൈം അച്ചീവ്‌മെന്റ് അവാർഡ്, മന്ത്രി എം ബി രാജേഷ് ബേഡി ബ്രദേഴ്‌സിന് (നരേഷ് ബേഡി, രാജേഷ് ബേഡി) സമ്മാനിക്കും. രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖ ഭാഷണം നടത്തും. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനകർമ്മം മേയർ ആര്യ രാജേന്ദ്രൻ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഉർമി ജുവേക്കർക്ക് നൽകിയും ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനകർമ്മം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർമാൻ രാകേഷ് ശർമ്മയ്ക്കു നൽകിയും നിർവ്വഹിക്കും. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, 16-ാമത് ഐഡിഎസ്എഫ്എഫ്കെയിലെ വിവിധ പാക്കേജുകളുടെ ക്യുറേറ്റർമാരായ ശിൽപ്പ റാനഡെ, ആർ പി അമുദൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുക്കും.

Latest Videos

ചടങ്ങിനുശേഷം കൈരളി തിയറ്ററിൽ റൗൾ പെക്ക് സംവിധാനം ചെയ്ത 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈ വർഷത്തെ കാൻ മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്. ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ കടുത്ത വർണവിവേചനം നിലനിന്നിരുന്ന കാലത്തെ കറുത്ത വർഗക്കാരുടെ ദുരിതജീവിതം പകർത്തുകയാണ് ഈ ചിത്രം. ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ആറ് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 54 രാജ്യങ്ങളിൽനിന്നുള്ള 335 സിനിമകൾ പ്രദർശിപ്പിക്കും. 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മൂന്നു തിയേറ്ററുകളിലും പ്രദർശനമാരംഭിക്കും.

ALSO READ : സ്റ്റൈലിഷ് സ്റ്റെപ്‍സുമായി ദീപ്‍തി സതി; 'താനാരാ'യിലെ വീഡിയോ സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!