13മത്തെ വയസ് മുതല്‍ ആറ് കൊല്ലം എന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി ലച്ചു

By Web TeamFirst Published Apr 7, 2023, 9:37 PM IST
Highlights

നടിയായ ലച്ചു ചെറുപ്പം മുതല്‍ തന്‍റെ ജീവിതത്തില്‍ നടന്ന വളരെ മോശം അനുഭവങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു.
 

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് 'എന്‍റെ കഥ' എന്ന സെഗ്മെന്‍റ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ തന്‍റെ കഥ പറയുന്നതോടൊപ്പം പ്രേക്ഷകരുടെ മനസിനെക്കൂടി കീഴടക്കുക എന്നതാണ് ബിഗ് ബോസ് ഈ സെഗ്മെന്‍റിലൂടെ ഉദ്ദേശിക്കുന്നത്. ഇതില്‍ ജീവിതം പറയുകയായിരുന്നു ലച്ചു. നടിയായ ലച്ചു ചെറുപ്പം മുതല്‍ തന്‍റെ ജീവിതത്തില്‍ നടന്ന വളരെ മോശം അനുഭവങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു.

ഞാന്‍ ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതും വളര്‍ന്നതും. എനിക്കൊരു ചേട്ടന്‍ ഉണ്ടായിരുന്നു. എനിക്ക് 13 വയസുള്ളപ്പോള്‍ മാതാപിതാക്കളെക്കാള്‍ എന്നെ സ്നേഹിച്ച ആ സഹോദരന്‍ ഒരു അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് 13മത്തെ വയസ് മുതല്‍ ആറു വര്‍ഷത്തോളം ഞാന്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും രക്തം പോലും വരുന്ന രീതിയില്‍ ക്രൂരമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. അത് ഒരാളില്‍ നിന്നല്ല പലരില്‍ നിന്നും നേരിട്ടു. 

Latest Videos

പതിനെട്ട് വയസായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഇന്ത്യയിലേക്ക് വന്നു. ഈ സമയത്ത് എനിക്കൊരു കാമുകന്‍ ഉണ്ടായിരുന്നു. എന്നാല്‍ മദ്യത്തിന് അടിമയായ അയാളും എന്നെ ഏറെ ഉപദ്രവിച്ചു. ഒരിക്കല്‍ കാറില്‍ വച്ച് എന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ സ്വന്തം കാലില്‍ തന്നെയാണ് നിന്നത്. എന്നാല്‍ ഒരു ദിവസം എന്‍റെ വീട്ടിന് അടുത്തുള്ള രണ്ടുപേര്‍ എന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. എന്‍റെ കൈ ലാപ്ടോപ്പിന്‍റെ കേബിള്‍ വച്ച് കെട്ടി എന്നെ ചവുട്ടി അതിന്‍റെ പരിക്കില്‍ നിന്നും മോചിതയാകാന്‍ എനിക്ക് രണ്ട് മാസത്തോളം എടുത്തു.

എന്നെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ഉണ്ടായ കാരണമാണ് എന്നെ ഞെട്ടിച്ചത്. എന്‍റെ വീട്ടില്‍ ഞാന്‍ ഫാന്‍സി ലൈറ്റുകളും മറ്റും തൂക്കിയിരുന്നു. അത് കണ്ട് ഞാന്‍ എന്‍റെ വീട്ടില്‍ വേശ്യാലയം നടത്തുകയാണ് എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഒപ്പം മോഡലിംഗും മറ്റും ചെയ്യുന്ന എന്‍റെ വസ്ത്രം കണ്ട് ഞാന്‍ ഒരു അഭിസാരികയായി തോന്നിയത്രെ. ഇനിയിപ്പോ അങ്ങനെയാണെങ്കില്‍ തന്നെ എന്നെ എന്‍റെ വീട്ടില്‍ കയറി തല്ലാന്‍ അവര്‍ക്കെന്ത് അധികാരം. അവര്‍ പൊലീസില്‍ അറിയിക്കുകയല്ലെ വേണ്ടത്.

ഒരു സ്ത്രീക്കെതിരെ അതിക്രമം നടന്നാല്‍ 24 മണിക്കൂറിനുള്ളില്‍ നടപടി വേണം എന്നാണ് നിയമം പറയുന്നത്. എന്നാല്‍ എന്നെ ആക്രമിച്ചവരെ ഇതുവരെ തൊട്ടിട്ടില്ല. ഞാന്‍ ഇപ്പോഴും പരാതിയുമായി നീതി നേടി അലയുന്നു. ശരിക്കും അവരുടെ പ്രശ്നം 21 വയസുള്ള ഞാന്‍ സ്വതന്ത്ര്യയായി ജീവിക്കുന്നു എന്നതാണെന്നാണ് എനിക്ക് മനസിലായത്. പക്ഷെ അവര്‍ ശിക്ഷിക്കപ്പെട്ടില്ല. ഈ വേദിയില്‍ ഇത് തുറന്ന് പറഞ്ഞാലെങ്കിലും അവര്‍ക്കെതിരെ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 

എന്നെ ഇതില്‍ നിന്നെല്ലാം മുക്തയാക്കി ഇത്തരം ഒരു വേദിയിലേക്ക് ഊര്‍ജ്ജം നല്‍കിയത് എന്‍റെ ഇപ്പോഴത്തെ പാര്‍ട്ണറാണ്. എന്നോട് ചെയ്ത അക്രമങ്ങളുടെ പേരില്‍ ലോകത്തിലെ എല്ലാ പുരുഷന്മാരെയും ഞാന്‍ കുറ്റം പറയുന്നില്ല. എന്നെ ആക്രമിച്ചത് എല്ലാം ആല്‍ഫ മെയില്‍ ആണ്. അവര്‍ അവരുടെ തെറ്റ് പോലും ഇതുവരെ മനസിലാക്കിയിട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ക്കെതിരായ നിയമങ്ങളും പ്രതിരോധവും നമ്മുടെ  വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തന്നെ കൊണ്ടുവരണം. എത്ര തകര്‍ക്കാന്‍ നോക്കിയാലും ഞാന്‍ തകരില്ല - ലച്ചു തന്‍റെ ജീവിതം പറഞ്ഞ് നിര്‍ത്തി. ഈ സമയം ബിഗ്ബോസ് വീട്ടിലെ പലരും കണ്ണീര്‍ തുടയ്ക്കുന്നുണ്ടായിരുന്നു. 

വാശിയേറിയ ബോള്‍ ശേഖരിക്കല്‍ മത്സരം: ബിഗ്ബോസ് വീട്ടില്‍ പുതിയ ക്യാപ്റ്റന്‍

'40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കിയെന്നാണ് പറയുന്നത്'; വിഷ്ണുവുമായ ബന്ധത്തില്‍ ദേവു

click me!