Latest Videos

ഉറക്കത്തില്‍പ്പെട്ടു; ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം നഷ്ടമായി ബംഗ്ലാദേശ് സൂപ്പര്‍ താരം

By Web TeamFirst Published Jul 2, 2024, 10:45 PM IST
Highlights

ബംഗ്ലാദേശ് പരിശീലകന്‍ ചണ്ഡിക ഹതുരുസിംഗയുമായുള്ള പ്രശ്നത്തിന്‍റെ പേരിലാണ് ടസ്കിനെ ഒഴിവാക്കിയതെന്ന ആരോപണം ടീം വൃത്തങ്ങള്‍ നിഷേധിക്കുകയും ചെയ്തു.

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ 8 പേരാട്ടം ബംഗ്ലാദേശ് സൂപ്പര്‍ പേസര്‍ ടസ്കിന്‍ അഹമ്മദിന് നഷ്ടമാവാന്‍ കാരണം ഉറക്കത്തില്‍പ്പെട്ടുപോയതിനാലാണെന്ന് വെളിപ്പെടുത്തല്‍. ഉറക്കമുണരാന്‍ വൈകിയതിനെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കുള്ള ടീം ബസ് നഷ്ടമായതുകൊണ്ടാണ് ഇന്ത്യക്കെതിരായ മത്സരത്തില്‍ ടസ്കിന്‍ പുറത്തിരിക്കേണ്ടിവന്നതെന്ന് ബംഗ്ലാദേശ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.

ടസ്കിന്‍ ഉറക്കമുണരാത്തതിനെത്തുടര്‍ന്ന് ടീം ഒഫീഷ്യലുകളിലൊരാള്‍ക്ക് താരം ഉണരുന്നതുവരെ ഹോട്ടലില്‍ തന്നെ തങ്ങേണ്ടിവന്നുവെന്നും പിന്നീട് ടസ്കിനെയും കൂട്ടി ഈ ഒഫീഷ്യല്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ടസ്കിന് പകരം തന്‍സിം ഹസന്‍ പ്ലേയിംഗ് ഇലവനിലെത്തിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

കൊച്ചിയുടെ ഫുട്ബോള്‍ ടീമിന് ഒരു കിടിലന്‍ പേര് വേണം, ആരാധകരോട് ചോദിച്ച് പൃഥ്വിരാജ്

ബംഗ്ലാദേശ് പരിശീലകന്‍ ചണ്ഡിക ഹതുരുസിംഗയുമായുള്ള പ്രശ്നത്തിന്‍റെ പേരിലാണ് ടസ്കിനെ ഒഴിവാക്കിയതെന്ന ആരോപണം ടീം വൃത്തങ്ങള്‍ നിഷേധിക്കുകയും ചെയ്തു. ഒഴിവാക്കാനുള്ള കാരണം വ്യക്തിപരമല്ലെന്നും അങ്ങനെയായിരന്നെങ്കില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ ടസ്കിന്‍ എങ്ങനെയാണ് കളിപ്പിച്ചതെന്നും ടീമിനോട് അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി

ഉണരാന്‍ വൈകിയതിനും ടീമിനോടൊപ്പം യാത്ര ചെയ്യാന്‍ കഴിയാത്തതിനും ടസ്കിന്‍ മാപ്പ് പറഞ്ഞുവെന്നും അതൊരു വലിയ പ്രശ്നമാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ബംഗ്ലാദേശ് കോച്ചോ ക്രിക്കറ്റ് ബോര്‍ഡോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മത്സരത്തില്‍ ടസ്കിന് പകരം കളിച്ച തന്‍സിം 32 റണ്‍സ് വഴങ്ങി വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും വിക്കറ്റുകളെടുത്തിരുന്നു. സൂപ്പര്‍ 8 പോരട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെ നേടാനായുള്ളു. 50 റൺസ് ജയത്തോടെ ഇന്ത്യ സെമി ഉറപ്പിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!