ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച രാഹുല്‍ ദ്രാവിഡിന് ഭാരത്‌രത്ന നല്‍കണം, ആവശ്യവുമായി സുനില്‍ ഗവാസ്കർ

By Web TeamFirst Published Jul 8, 2024, 1:38 PM IST
Highlights

കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോച്ച് എന്ന നിലയിലും സ്വന്തമാക്കിയ നേട്ടങ്ങള്‍ പരിഗണിച്ച് ദ്രാവിഡിന് കേന്ദ്രസര്‍ക്കാര്‍ ഭാരത്‌രത്ന സമ്മാനിക്കണം.

മുംബൈ: ഇന്ത്യയ്ക്ക് രണ്ടാം ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച പരിശീലകന്‍ രാഹുല്‍ ദ്രാവി‍ഡിനെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത്‌രത്ന നല്‍കി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍. പരിശീലകനെന്ന നിലയില്‍ ടി20 ലോകകപ്പ് നേടിയത് മാത്രമല്ല കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ദ്രാവിഡ് സ്വന്തമാക്കിയ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ഗവാസ്കര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും ടെസ്റ്റ് പരമ്പര ജയിച്ചതും ഇന്ത്യയുടെ യുവതലമുറയെ വാര്‍ത്തെടുത്തതുമെല്ലാം ഗവാസ്കര്‍ മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ ചൂണ്ടിക്കാട്ടി. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോച്ച് എന്ന നിലയിലും സ്വന്തമാക്കിയ നേട്ടങ്ങള്‍ പരിഗണിച്ച് ദ്രാവിഡിന് കേന്ദ്രസര്‍ക്കാര്‍ ഭാരത്‌രത്ന സമ്മാനിക്കുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും മികച്ച ബഹുമതിയാകും. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ച മൂന്ന് നായകന്‍മാരില്‍ ഒരാളാണ് ദ്രാവിഡ്. ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനെന്ന നിലയില്‍ ഇന്ത്യയിലെ യുവപ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം പുറത്തെടുത്ത മികവും സീനിയര്‍ ടീം പരിശീലകനെന്ന നിലയില്‍ സ്വന്തമാക്കിയ നേട്ടങ്ങളുമെല്ലാം അദ്ദേഹത്തെ ഈ ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹനാക്കുന്നു.

Latest Videos

ടീം ഇന്ത്യക്ക് ലഭിക്കുന്ന 125 കോടി എങ്ങനെ വീതംവെക്കും, സഞ്ജുവിന് എത്ര കിട്ടും?

ദ്രാവിഡ് സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം രാജ്യത്തെ ജാതി-മത-വര്‍ഗ വ്യത്യാസമന്യേ എല്ലാവരെയും സന്തോഷിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുതി തന്നെ അദ്ദേഹം അര്‍ഹിക്കുന്നു. രാഹുല്‍ ശരത് ദ്രാവിഡിന് ഭാരത്രത്ന നല്‍കി ഇന്ത്യയുടെ മഹാനായ പുത്രനെ ആദരിക്കാനുള്ള ആവശ്യത്തി ഉദ്യമത്തില്‍ നിങ്ങളും എന്നോടൊപ്പം അണിചേരൂവെന്നും ഗവാസ്കര്‍ തന്‍റെ കോളത്തില്‍ വ്യക്തമാക്കി. ലോകകപ്പ് നേട്ടത്തോടെ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്കുശേഷം പരിശീലക സ്ഥാനം ഒഴിയാന്‍ തയാറായ ദ്രാവിഡ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ടി20 ലോകകപ്പ് വരെ തുടര്‍ന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!