സെലക്റ്റര്‍മാരുടെ റഡാര്‍ സഞ്ജുവിലേക്ക്! ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചേക്കും

By Web TeamFirst Published Sep 23, 2024, 4:16 PM IST
Highlights

ഒരു ഇടങ്കയ്യന്‍ പേസറുടെ ആവശ്യം ഇന്ത്യക്കുണ്ടായിരുന്നു. അര്‍ഷ്ദീപ് സിംഗിലൂടെ ആ വിടവ് നികത്തപ്പെട്ടേക്കാം.

അനന്ത്പൂര്‍: 2024 ദുലീപ് ട്രോഫി ഞായറാഴ്ച അനന്തപുരില്‍ അവസാനിച്ചു. റുതുരാജ് ഗെയ്കവാദ് നയിക്കുന്ന ഇന്ത്യയെ സിയെ മറികടന്ന് ഇന്ത്യ എ ജേതാക്കളായി. മായങ്ക് അഗര്‍വാള്‍ നയിച്ച ഇന്ത്യ എയ്ക്ക് 12 പോയിന്റുകളാണുള്ളത്. ഇന്ത്യ 9 പോയിന്റില്‍ ഒതുങ്ങി. ഏഴ് പോയിന്റുമായി ഇന്ത്യ ബി മുന്നാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ വിജയം നേടിയ ഇന്ത്യ ഡി നാലാം സ്ഥാനത്തും. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനുള്ള താരങ്ങളെ കണ്ടെത്താനുള്ള ടൂര്‍ണമെന്റ് കൂടിയാണിത്. ഇനി രഞ്ജി ട്രോഫിയിലെ പ്രകടനം കൂടി കണക്കിലെടുക്കും. ആദ്യ ഘട്ടത്തില്‍ ആരൊക്കെയാണ് സെലക്റ്റര്‍മാരുടെ കണ്ണിലുടക്കിയതെന്ന് നോക്കാം.

ഒരു ഇടങ്കയ്യന്‍ പേസറുടെ ആവശ്യം ഇന്ത്യക്കുണ്ടായിരുന്നു. അര്‍ഷ്ദീപ് സിംഗിലൂടെ ആ വിടവ് നികത്തപ്പെട്ടേക്കാം. മൂന്ന് മത്സരങ്ങളില്‍ 13 വിക്കറ്റാണ് അര്‍ഷദീപ് വീഴ്ത്തിയത്. അവസാന മത്സരത്തില്‍ മാത്രം ഒമ്പത് വിക്കറ്റുകള്‍ അര്‍ഷ്ദീപ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 40 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ആറ് പേരെ പുറത്താക്കിയത്. അര്‍ഷ്ദീപ് വരുന്നത് ടീമിന് കൂടുതല്‍ വൈവിധ്യങ്ങള്‍ നല്‍കും. ആദ്യ ഇന്നിംഗ്സില്‍ മുഷീര്‍ ഖാന്‍, സൂര്യകുമാര്‍ യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ പുറത്താക്കാന്‍ അര്‍ഷ്ദീപിന് സാധിച്ചു. അടുത്ത മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി സീസണില്‍ അര്‍ഷ്ദീപിന് തന്റെ ഫോം തുടരാനായാല്‍ ഓസീസ് പര്യടനത്തിനുള്ള ടീമിലെത്തിയേക്കാം. 

Latest Videos

ധോണിക്ക് വേണ്ടി വന്നത് 144 ഇന്നിംഗ്‌സ്! റിഷഭ് പന്ത് കൈ ഞൊടിക്കുന്ന വേഗതയില്‍ ഇതിഹാസത്തിനൊപ്പമെത്തി

സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ടീമിന് പുറത്തുതന്നെ ആയിരിക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പരയാണ് ശ്രേയസ് അവസാനമായി കളിച്ചത്. ദുലീപ് ട്രോഫിയില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 154 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇതില്‍ രണ്ട് തവണ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. സൂര്യയാവട്ടെ 5, 16 എന്നിങ്ങനെയുള്ള സ്‌കോറുകള്‍ക്ക് പുറത്തായി. പരിക്കിന്റെ പിടിയിലായതിനാല്‍ അവസാന മത്സരത്തില്‍ മാത്രമാണ് സൂര്യ കളിച്ചത്. 

മറുവശത്ത് സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു. റെഡ് ബോള്‍ ക്രിക്കറ്റില്‍ അധികമാരും പറയാത്ത പേരാണ് സഞ്ജുവിന്റേത്. അവസാന മത്സരത്തില്‍ ഇന്ത്യ ഡിക്ക് വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 45 റണ്‍സും സഞ്ജു നേടി. വരാനിരിക്കുന്ന രഞ്ജി ട്രോഫി സീസണ്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ സെലക്റ്റര്‍മാരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞേക്കും. ഇഷാന്‍ കിഷന്റെ ഫോമും ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. ദുലീപ് ട്രോഫിയില്‍ ഒരു സെഞ്ചുറി നേടാന്‍ ഇഷാന് സാധിച്ചിരുന്നു.


click me!