രോഹിത്തിന് ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനാവുമെന്ന് ഉറപ്പിച്ചിരിക്കെ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകനായത് ഞെട്ടിച്ചുവെന്ന് മുന്‍ പരിശീലകന്‍ സഞ്ജയ് ബംഗാര്‍.
മുംബൈ: ടി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യൻ ക്യാപ്റ്റനാവുമെന്ന് കരുതിയ ആരാധകരെ അമ്പരപ്പിച്ചായിരുന്നു സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകനായി ചുമതലയേറ്റത്. ലോകകപ്പിനുശേഷം രോഹിത്തും കോലിയും വിരമിച്ചപ്പോള്‍ പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലായിരുന്നു സെലക്ടര്‍മാര്‍ സൂര്യകുമാറിനെ നായകനാക്കിയത്. 2021ല്‍ ഇന്ത്യൻ ടി20 ടീമില്‍ അരങ്ങേറിയ സൂര്യകുമാര്‍ മൂന്ന് വര്‍ഷത്തിനകം ഇന്ത്യയുടെ ക്യാപ്റ്റനായി. എന്നാല്‍ ദീര്‍ഘകാലം വൈസ് ക്യാപ്റ്റനും രോഹിത്തിന്‍രെ അഭാവത്തില്‍ ക്യാപ്റ്റനുമായിരുന്ന ഹാര്‍ദ്ദിക്കിനെ സെലക്ടര്‍മാര്‍ പൂര്‍ണമായും തള്ളുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് ടീമിലുണ്ടായിട്ടും അക്സര്‍ പട്ടേലിനെയാണ് സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
സത്യസന്ധമായി പറഞ്ഞാല്‍ രോഹിത്തിന് ശേഷം സൂര്യകുമാറിനെ നായകനാക്കിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് തുറന്നു പറയുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാര്‍. കാരണം, അതുവരെ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആയിരുന്നു നിയുക്ത ക്യാപ്റ്റനായി കണക്കാക്കിയിരുന്നതെന്നും സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ ബംഗാര്‍ പറഞ്ഞു.
എന്നാല്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത സൂര്യകുമാര്‍ തന്നെ ശരിക്കും അമ്പരപ്പിച്ചുവെന്നും ബംഗാര്‍ വ്യക്തമാക്കി. കോലിയും രോഹിത്തും ജഡേജയുമെല്ലാം വിരമിച്ചതോടെ തലമുറമാറ്റത്തിന്‍റെ പാതയിലായ ടീമിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ സൂര്യകുമാര്‍ തന്നെയാണ്. ടീമിലെ പുകുമുഖങ്ങളെ നയിക്കാന്‍ അവര്‍ക്കിടയില്‍ നിന്നുതന്നെ ഒരാളെ കണ്ടെത്തിയത് എന്തുകൊണ്ടും നന്നായി. തന്‍റെ നേതൃശേഷി കൊണ്ടും കളിമികവുകൊണ്ടും സൂര്യകുമാര്‍ ടീമിലെ യുവതാരങ്ങള്‍ക്ക് ശരിക്കും മാതൃകയാണെന്നും ബംഗാര്‍ പറഞ്ഞു. സൂര്യകുമാറിന് കീഴില്‍ കളിച്ച 20 ടി20 മത്സരങ്ങളില്‍ ഇന്ത്യ 16 എണ്ണത്തിലും ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു.
ടി20 ടീമിന്‍റെ നായകനാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ സൂര്യകുമാര്‍ തന്നെയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സഞ്ജയ് മഞ്ജരേക്കറും പറഞ്ഞു. മികച്ച പ്രകടനം നടത്തിയാലും മോശം പ്രകടനം നടത്തിയാലും ജസ്പ്രീത് ബുമ്രയെപ്പോലെ എല്ലാം ചിരിച്ചുകൊണ്ട് നേരിടാന്‍ സൂര്യകുമാറിന് കഴിയും. എല്ലായ്പ്പോഴും സഹതാരങ്ങളോട് വളരെ സിംപിളായി ഇടപെടുന്ന സൂര്യകുമാര്‍ ഇന്ത്യയുടെ ടി20 ടീമിലെ മറ്റേതൊരു താരത്തെക്കാളും മികച്ച കളിക്കാരൻ കൂടിയാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക