പൃഥ്വി ഷായുടെ കരുത്തില്‍ മുംബൈ, സരണ്‍ഷിന് നാല് വിക്കറ്റ്! ഇറാനി കപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്

By Web TeamFirst Published Oct 4, 2024, 5:40 PM IST
Highlights

രണ്ടാം ഇന്നിംഗ്‌സില്‍ മുംബൈക്ക് വേണ്ടി പൃഥ്വി ഷാ മാത്രമാണ് തിളങ്ങിയത്.

ലഖ്‌നൗ: ഇറാനി കപ്പില്‍ മുംബൈ - റെസ്റ്റ് ഓഫ് ഇന്ത്യ മത്സരം ആവശേകരമായ അന്ത്യത്തിലേക്ക്. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 121 റണ്‍സ് ലീഡ് നേടിയ മുംബൈ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ അവര്‍ക്ക് 274 റണ്‍സിന്റെ ലീഡായി. 76 റണ്‍സെടുത്ത് പുറത്തായ പൃഥ്വി ഷായാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സര്‍ഫറാസ് ഖാന്‍ (9), തനുഷ് കൊട്ടിയന്‍ (20) എന്നിവര്‍ ക്രീസിലുണ്ട്. നേരത്തെ, മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 537നെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ 416ന് എല്ലാവരും പുറത്തായിരുന്നു. 191 റണ്‍സ് നേടിയ അഭിമന്യൂ ഈശ്വരനാണ് ടോപ് സ്‌കോറര്‍. സര്‍ഫറാസിന്റെ 222 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സില്‍ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

രണ്ടാം ഇന്നിംഗ്‌സില്‍ മുംബൈക്ക് വേണ്ടി പൃഥ്വി ഷാ മാത്രമാണ് തിളങ്ങിയത്. ആയുഷ് മാത്രെ (14), ഹാര്‍ദിക് തമോറെ (7), അജിന്‍ക്യ രഹാനെ (9), ശ്രേയസ് അയ്യര്‍ (8), ഷംസ് മുലാനി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നാല് വിക്കറ്റ് വീഴ്ത്തിയ സരണ്‍ഷ് ജെയ്‌നാണ് മുംബൈയെ തകര്‍ത്തത്. റെസ്റ്റ് ഓഫ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ അഭിമന്യുവിന് പുറമെ ധ്രുവ് ജുറല്‍ (93) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുംബൈക്ക് വേണ്ടി ഷംസ് മുലാനി, തനുഷ് കൊട്ടിയാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മോഹിത് അവാസ്തിക്ക് രണ്ട് വിക്കറ്റുണ്ട്. 

Latest Videos

നാലിന് 289 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത് ജുറെലിന്റെ വിക്കറ്റാണ്. മുലാനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാര്‍ദിക് തമോറെയ്ക്ക് ക്യാച്ച് നല്‍കിയാണ് ജുറെല്‍ മടങ്ങുന്നത്. അഭിമന്യൂവിനൊപ്പം 165 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ജുറെലിന് സാധിച്ചു. 121 പന്തില്‍ ഒരു സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജുറെലിന്റെ ഇന്നിംഗ്‌സ്. തന്റെ തൊട്ടടുത്ത ഓവറില്‍ മുലാനി അഭിമന്യൂവിനേയും മടക്കി. 292 പന്തുകള്‍ നേരിട്ട അഭിമന്യു ഒരു സിക്‌സും 16 ഫോറും നേടിയിരുന്നു.

ഇരുവര്‍ക്കും ശേഷമെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. മാനവ് സുതര്‍ (6), യഷ് ദയാല്‍ (6), പ്രസിദ്ധ് കൃഷ്ണ (0), മുകേഷ് കുമാര്‍ (0) എന്നിവരാണ് ഇന്ന് പുറത്തായ മറ്റുതാരങ്ങള്‍. സരണ്‍ഷ് ജെയ്ന്‍ (9) പുറത്താവാതെ നിന്നു. റെസ്റ്റ് ഓഫ് ഇന്ത്യയുടെ തുടക്കം അത്ര നല്ലതല്ലായിരുന്നു. ക്യാപ്റ്റന്‍ ഗെയ്കവാദിന്റെ (9) വിക്കറ്റ് സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായി. ജുനെദ് ഖാന്‍ പന്തില്‍ സ്ലിപ്പില്‍, പൃഥ്വി ഷായ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നീട് സായ് സുദര്‍ശന്‍ (32) - അഭിമന്യൂ സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. 

ധോണിയെ കാണാന്‍ ആരാധകന്‍ താണ്ടിയത് 1200 കിലോമീറ്റര്‍! യുവാവിന് മുഖം കൊടുക്കാതെ ഇതിഹാസ നായകന്‍ -വീഡിയോ

എന്നാല്‍ സായിയെ പുറത്താക്കി തനുഷ് കൊട്ടിയാന്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് (16) 31 പന്തുകള്‍ മാത്രമായിരുന്നു ആയുസ്. മോഹിത് അവാസ്തിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ഇഷാന്‍ കിഷന്‍ ക്രീസിലേക്ക്. നന്നായി തുടങ്ങാന്‍ കിഷന് സാധിച്ചു. അഭിമന്യൂവിനൊപ്പം 70 റണ്‍സ് കിഷന്‍ കൂട്ടിചേര്‍ത്തു. 38 റണ്‍സെടുത്ത താരത്തെ മോഹിത്താണ് പുറത്താക്കുന്നത്. 

നേരത്തെ, ഒമ്പതിന് 536 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ മുംബൈക്ക് പിന്നീട് ഒരു റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജുനെദിനെ (0) മുകേഷ് കുമാര്‍ ബൗള്‍ഡാക്കി. ഇതോടെ മുകേഷ് അഞ്ച് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. സര്‍ഫറാസിനെ കൂടാതെ അജിന്‍ക്യ രഹാനെ (97), തനുഷ് കൊട്ടിയന്‍ (64), ശ്രേയസ് അയ്യര്‍ (57) മികച്ച പ്രകടനം പുറത്തെടുത്തു. 276 പന്തുകള്‍ നേരിട്ട സര്‍ഫറാസ് നാല് സിക്‌സും 25 ഫോറും നേടി.

click me!