മുഹമ്മദ് യൂസഫും രാജിവച്ചു! പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ഭിന്നത രൂക്ഷം

By Web TeamFirst Published Sep 29, 2024, 10:27 PM IST
Highlights

കഴിഞ്ഞ ജൂലൈയില്‍ ഏഴംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് വഹാബ്, അബ്ദുല്‍ റസാഖ് എന്നിവരെ പിസിബി പുറത്താക്കിയിരുന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ഭിന്നത രൂക്ഷമാകുന്നു. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് മുന്‍ പാക് താരം മുഹമ്മദ് യൂസഫ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് മുഹമ്മദ് യൂസഫ് എക്‌സില്‍ കുറിച്ചു. പാകിസ്ഥാന്‍ ടീമിന്റെ തുടര്‍ തോല്‍വികളിലും മോശം പ്രകടനത്തിലും സെലക്ഷന്‍ കമ്മിറ്റിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥന്‍ അണ്ടര്‍ 19 ടീമിന്റെ മുന്‍ പരിശീലകന്‍ കൂടിയായ മുഹമ്മദ് യൂസഫ് രാജിവച്ചത്. 

കഴിഞ്ഞ ജൂലൈയില്‍ ഏഴംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് വഹാബ്, അബ്ദുല്‍ റസാഖ് എന്നിവരെ പിസിബി പുറത്താക്കിയിരുന്നു. പകരം ആരെയും നിയമിച്ചിട്ടുമില്ല. പുതിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 7ന് തുടങ്ങുന്ന ഇംഗ്ലണ്ട് പരന്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ തെരഞ്ഞെടുക്കുക പിസിബിക്ക് വെല്ലുവിളിയാകും. നേരത്തെ, മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍ പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Latest Videos

ജയിക്കാനാവാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്! നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില

ചിലരുടെ അഹങ്കാരമാണ് പാക് ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണം. പാകിസ്ഥാന്‍ ബിസിസിഐയെ കണ്ടു പഠിക്കാന്‍ തയ്യാറവണമെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. അക്മലിന്റെ വാക്കുകള്‍... ''പിസിബിയുടെ സമീപനമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ബോര്‍ഡിലെ ചിലരുടെ ഈഗോ കാരണം പാക് ടീം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. പ്രൊഫഷണലിസം എന്താണെന്ന് പാകിസ്ഥാന്‍ ബിസിസിഐയെ കണ്ടുപഠിക്കണം.'' അക്മല്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തുടര്‍ന്നു... ''ബിസിസിഐയുടെ ടീം സെലക്ഷന്‍, നായകന്‍, കോച്ചുമാര്‍ എന്നിവയെല്ലാം മികച്ചതാണ്. ഈ ഘടകങ്ങളാണ് ഇന്ത്യന്‍ ടീമിനെ ഒന്നാമതെത്തിക്കുന്നത്. ഏകദിന, ട്വന്റി 20 ലോകകപ്പുകളില്‍ ടീം തെരഞ്ഞടുപ്പില്‍ വലിയ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.'' അക്മല്‍ ചൂണ്ടിക്കാട്ടി. താരത്തിന്റെ അഭിപ്രായത്തട് യോജിച്ചും വിയോജിച്ചും ആരാധകരുമെത്തി. പ്രതിഷേധം കനത്തതോടെ അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര താരങ്ങള്‍ക്കും പിസിബിക്കും അഗ്നിപരീക്ഷയാകും.

click me!