മുംബൈ ഇന്ത്യന്‍സിന്റെ രക്ഷയ്ക്ക് മഹേല തിരിച്ചെത്തി! ബൗച്ചറോട് ഗുഡ് ബൈ പറഞ്ഞ് ഫ്രാഞ്ചൈസി

By Web TeamFirst Published Oct 13, 2024, 7:00 PM IST
Highlights

2022 മുതല്‍ മുംബൈ ഇന്ത്യന്‍സ് ഗ്ലോബല്‍ ഹെഡ് ഓഫ് ക്രിക്കറ്റായി പ്രവര്‍ത്തിക്കുകയാണ് ജയവര്‍ധനെ.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സ്ഥാനത്തേക്ക് മഹേല ജയവര്‍ധനെ തിരിച്ചെത്തി. ടീമിന്റെ മുഖ്യ പരിശീലകനായി ജയവര്‍ധനെയെ നിയമിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് പകരമാണ് ജയവര്‍ധനെ സ്ഥാനമേല്‍ക്കുന്നത്. 2017 മുതല്‍ 2022 വരെയുള്ള സീസണുകളില്‍ ജയവര്‍ധനെ ടീമിന്റെ കോച്ചായിരുന്നു. രണ്ട് സീസണ്‍ ഇടവേളയ്ക്ക് ശേഷമാണ് ലങ്കന്‍ ഇതിഹാസം വീണ്ടും അതേ സീറ്റില്‍ തിരിച്ചെത്തുന്നത്.

2022 മുതല്‍ മുംബൈ ഇന്ത്യന്‍സ് ഗ്ലോബല്‍ ഹെഡ് ഓഫ് ക്രിക്കറ്റായി പ്രവര്‍ത്തിക്കുകയാണ് ജയവര്‍ധനെ. ഈ സ്ഥാനത്തു നിന്നാണ് വീണ്ടും കോച്ചിങ് സീറ്റിലേക്ക് വരുന്നത്. 2017ലെ ആദ്യ വരവില്‍ തന്നെ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ ജയവര്‍ധനെയ്ക്ക് സാധിച്ചിരുന്നു. പിന്നീട് 2019, 2020 വര്‍ഷങ്ങളിലും നേട്ടം ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലായി ബൗച്ചറാണ് മുംബൈ ഇന്ത്യന്‍സിനായി തന്ത്രങ്ങള്‍ മെനഞ്ഞത്. അവസാന സീസണില്‍ പത്താം സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ്. 2023ല്‍ നാലാമതും.

Latest Videos

അവരോട് എനിക്ക് നന്ദി പറയാതെ വയ്യ! സെഞ്ചുറിക്ക് പിന്നിലെ രഹസ്യം വ്യക്തമാക്കി സഞ്ജു

ടീമില്‍ ആരെയൊക്കെ നിലനിര്‍ത്തണമെന്നുള്ള കാര്യങ്ങള്‍ വരെ മഹേലയ്ക്ക് ചിന്തിക്കേണ്ടിവരും. മുംബൈ ഇന്ത്യന്‍സില്‍ അടുത്ത സീസണില്‍ വലിയ മാറ്റമാകും ഉണ്ടാകുകയെന്ന് ഇപ്പോഴെ പ്രവചിക്കുന്നുണ്ട് പലരും. മുംബൈ ടീമില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റത്തെ കുറിച്ച് അടുത്തിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്ര സംസാരിച്ചിരുന്നു. രോഹിത് ശര്‍മ മുംബൈ കുപ്പായത്തില്‍ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്നും ഇഷാന്‍ കിഷനെ 15.5 കോടി മുടക്കി മുംബൈ നിലനിര്‍ത്താനിടയില്ലെന്നും ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. 

അദ്ദേഹത്തിന്റെ വാക്കുകള്‍... ''എനിക്ക് തോന്നുന്നത് മുംബൈ ഇഷാന്‍ കിഷനെ 15.5 കോടി മുടക്കി നിലനിര്‍ത്താനിടയില്ലെന്നാണ്. കാരണം, അത്രയും തുക കിഷനുവേണ്ടി മുടക്കാന്‍ അവര്‍ ഇനി തയാറാവില്ല. അതുകൊണ്ടുതന്നെ ഇഷാനെ മുംബൈ കൈവിടാനാണ് സാധ്യത. രോഹിത് ശര്‍മ ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെയും മുംബൈ കൈവിടും. അതെന്തായാലും രോഹിത്തും മുംബൈയും വേര്‍പിരിയുമെന്ന് തന്നെയാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. രോഹിത് ഇനി മുംബൈ ഇന്ത്യന്‍സ് ജേഴ്‌സി ധരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.'' ചോപ്ര വ്യക്തമാക്കി.

click me!