ശ്രീജേഷിനുള്ള സ്വീകരണ ചടങ്ങിന്റെ സമയം തീരുമാനിച്ച് സര്‍ക്കാര്‍! താരം നാട്ടിലുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Sep 26, 2024, 6:51 PM IST
Highlights

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനാകുന്ന ശ്രീജേഷ് അടുത്തമാസം പതിനാലിന് മലേഷ്യയിലേക്ക് പോകും.

തിരുവനന്തപുരം: ഒളിംപിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് സ്വീകരണം നല്‍കുന്ന ചടങ്ങ് അടുത്ത മാസം 19ന് നടത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. അടുത്ത മാസം സമ്മാനത്തുക നല്‍കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ദിവസം ശ്രീജേഷ് ഇന്ത്യയില്‍ പോലും ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. പാരിസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടുകോടി രൂപ ഇനിയും നല്‍കിയിട്ടില്ല.

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനാകുന്ന ശ്രീജേഷ് അടുത്തമാസം പതിനാലിന് മലേഷ്യയിലേക്ക് പോകും. സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പില്‍ പത്തൊന്‍പതിന് ജപ്പാനെതിരെയാണ് ഇന്ത്യന്‍ കോച്ചായി ശ്രീജേഷിന്റെ അങ്ങേറ്റം. നിശ്ചയിച്ച ദിവസം തന്നെ അനുമോദന ചടങ്ങ് നടത്തുകയാണെങ്കില്‍ ജി വി രാജ സ്‌കൂളില്‍ ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ സമ്മാനത്തുക ഏറ്റുവാങ്ങേണ്ടിവരും. ശ്രീജേഷിനോട് ചോദിക്കാതെ തീയതി നിശ്ചയിച്ചതിലൂടെ കായികതാരങ്ങളോടുള്ള അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് ഒരിക്കല്‍ക്കൂടി വ്യക്തമാവുന്നത്. ഓഗസ്റ്റ് 26ന് നടത്താനിരുന്ന സ്വീകരണ ചടങ്ങ് കായിക, വിദ്യാഭ്യാസ മന്ത്രിമാരുടെ തര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി റദ്ദാക്കുകയായിരുന്നു.

Latest Videos

സഞ്ജുവിന് കണക്ക് തീര്‍ക്കാനുള്ള അവസരം! ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ പരിഗണിക്കുക ഓപ്പണറായി

ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്‌സിലും വെങ്കല മെഡല്‍ നേടിയ ഹോക്കി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത് രണ്ടുകോടി രൂപയാണ്. ഓഗസ്റ്റ് ഇരുപത്തിയാറിന് അനുമോദന ചടങ്ങും നിശ്ചയിച്ചു. ശ്രീജേഷിന് സ്വീകരണ ചടങ്ങ് ഒരുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പോ, കായിക വകുപ്പോ എന്ന കാര്യത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയും വി അബ്ദുറഹ്മാനും തര്‍ക്കിച്ചതോടെയായാണ് മുഖ്യമന്ത്രി ഇടപെട്ട് നിശ്ചയിച്ച പരിപാടി മാറ്റിവച്ചത്. ഇതോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം തിരുവന്തപുരത്ത് എത്തിയ അഭിമാന താരത്തിന് അപമാനിതനായി വെറും കയ്യോടെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. 

click me!