സച്ചിനും പോണ്ടിംഗിനുമൊപ്പം റൂട്ട്! മുന്നിലുള്ളത് കോലിയും സംഗയും ലാറയുമെല്ലാം ഉള്‍പ്പെടുന്ന നിരയെ

By Web TeamFirst Published Oct 10, 2024, 9:15 PM IST
Highlights

ഇപ്പോള്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം പ്രഗല്‍ഭരുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് റൂട്ട്.

മുള്‍ട്ടാന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെ റെക്കോര്‍ഡിലേക്ക് അടുക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. നിലവില്‍ 12,664 റണ്‍സാണ് റൂട്ടിന്റെ അക്കൗണ്ടില്‍. 15,921 റണ്‍സ് നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. ഇരുവരും തമ്മിലുള്ള അന്തരം 3257 റണ്‍സാണ്. എന്നാല്‍ ഇപ്പോള്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം പ്രഗല്‍ഭരുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് റൂട്ട്. ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരങ്ങളില്‍ സച്ചിനൊപ്പമാണ് റൂട്ട് ഇപ്പോള്‍. ആറ് ഇരട്ട സെഞ്ചുറികളാണ് ഇരുവര്‍ക്കുമുള്ളത്.

സച്ചിനെ കൂടാതെ റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ), യൂനിസ് ഖാന്‍ (പാകിസ്ഥാന്‍), ജാവേദ് മിയാന്‍ദാദ് (പാകിസ്ഥാന്‍), കെയ്ന്‍ വില്യംസണ്‍ (ന്യൂസിലന്‍ഡ്), വീരേന്ദര്‍ സെവാഗ് (ഇന്ത്യ), മര്‍വാന്‍ അട്ടപ്പട്ടു (ശ്രീലങ്ക) എന്നിവരുടെ കരിയറിലും ആറ് ഇരട്ട സെഞ്ചുറികള്‍ വീതമുണ്ട്. ആറ് ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള എല്ലാ കളിക്കാരിലും ഇപ്പോഴും കളിക്കുന്നത് റൂട്ടും മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണും മാത്രമാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ അഞ്ചാമതുണ്ട് റൂട്ട്. 

Latest Videos

24 ഗ്രാന്‍ഡ് സ്ലാം, 92 സിംഗിള്‍സ്! ഐതിഹാസിക ടെന്നിസ് കരിയര്‍ അവസാനിപ്പിച്ച് റാഫേല്‍ നദാല്‍

അഞ്ച് ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള അലിസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്), ഗ്രെയിം സ്മിത്ത് (ദക്ഷിണാഫ്രിക്ക), രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) എന്നിവരെ മറികടക്കാന്‍ റൂട്ടിന് സാധിച്ചു. 12 ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള ഡോണ്‍ ബ്രാഡ്മാനാണ് ഇക്കാര്യത്തില്‍ ഒന്നാമത്. 11 എണ്ണം നേടിയ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനത്ത്. ഒമ്പത് ഇരട്ട സെഞ്ചുറികളുമായി ബ്രയാന്‍ ലാറ മൂന്നാമത്. ഇംഗ്ലണ്ട് ഇതിഹാസം വാലി ഹാമണ്ട്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ എന്നിവര്‍ ഏഴ് ഡബിള്‍ സെഞ്ചുറികളുമായി റൂട്ടിന് മുകളിലുണ്ട്.

click me!