തന്‍റെ മൂന്നാം ഓവറില്‍ അശ്വനി കുമാര്‍ ആന്ദ്രെ റസലിനെ ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും പിന്നീട് അശ്വനിയെ ക്യാപ്റ്റന്‍ ഹാർദ്ദിക് പാണ്ഡ്യ ബൗളിംഗില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പതിമൂന്നാം ഓവറിലായിരുന്നു അശ്വനി നാലാം വിക്കറ്റ് വീഴ്ത്തിയത്.
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റെടുത്ത ഇടം കൈയന്‍ പേസര്‍ അശ്വനി കുമാറിന് നാലാം അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവസരം നല്‍കാതിരുന്ന മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജൻ സിംഗ്. മൂന്നോവറില്‍ 24 റണ്‍സ് വഴങ്ങി അശ്വനി കുമാര്‍ നാലു വിക്കറ്റെടുത്ത് ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 16.2 ഓവറില്‍ ഓള്‍ ഔട്ടായതിനാല്‍ അശ്വനി കുമാറിന് നാലാം ഓവര്‍ നല്‍കിയിരുന്നില്ല. നാലാം ഓവര്‍ നല്‍കിയിരുന്നെങ്കില്‍ അശ്വനി കുമാറിന് അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവസരം ലഭിക്കുമായിരുന്നുവെന്ന് ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
അവന്‍റെ ദിവസമായിരുന്നു ഇന്നലെ.ഭാഗ്യവും അവന്‍റെ കൂടെയായിരുന്നു. അവന്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നും കളിയിലെ താരമാകുമെന്നും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായിരുന്നു. ഇത്രയും വലിയൊരു മത്സരത്തില്‍ അവസരം കിട്ടുകയും അതില്‍ തിളങ്ങാന്‍ കഴിയുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല. രഹാനെയും റിങ്കു സിംഗിനെയും പോലെയുള്ള ബാറ്റര്‍മാരെ പുറത്താക്കിയാല്‍ ഏത് ബൗളറുടെ ആത്മവിശ്വാസം ഉയരും. പിന്നാലെ മനീഷ് പാണ്ഡെയെയും റസലിനെയും കൂടി വീഴ്ത്തി അവന്‍ അവന്‍റെ കഴിവ് തെളിയിച്ചു.
അതുകൊണ്ട് തന്നെ ഞാൻ മുംബൈ ക്യാപ്റ്റനായിരുന്നെങ്കില്‍ അവന് ഒരിക്കലും നാല് വിക്കറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരില്ലായിരുന്നു. ഒരോവര്‍ കൂടി നല്‍കി അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവന് അവസരം നല്‍കുമായിരുന്നു. ഒരോവര്‍ കൂടി അവന് നല്‍കിയിരുന്നെങ്കില്‍ തീര്‍ച്ചയായും അവന്‍ അഞ്ച് വിക്കറ്റ് തികയ്ക്കുമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.
തന്‍റെ മൂന്നാം ഓവറില്‍ അശ്വനി കുമാര്‍ ആന്ദ്രെ റസലിനെ ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും പിന്നീട് അശ്വനിയെ ക്യാപ്റ്റന്‍ ഹാർദ്ദിക് പാണ്ഡ്യ ബൗളിംഗില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പതിമൂന്നാം ഓവറിലായിരുന്നു അശ്വനി നാലാം വിക്കറ്റ് വീഴ്ത്തിയത്. 16.2 ഓവറിലായിരുന്നു കൊല്‍ക്കത്ത ഓള്‍ ഔട്ടായത്. ഈ സമയം കൊല്‍ക്കത്തയുടെ എട്ടു വിക്കറ്റ് നഷ്ടമായിരുന്നെങ്കിലും മിച്ചല്‍ സാന്‍റ്നറെക്കൊണ്ടും മലയാളി താരം വിഘ്നേഷ് പുത്തൂരിനെക്കൊണ്ടും ബൗള്‍ ചെയ്യിക്കാനാണ് പിന്നീട് ഹാര്‍ദ്ദിക് ശ്രമിച്ചത്. ഇരുവരും ഓരോ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത ഇന്നിംഗ്സിന് തിരിശീലയിട്ടു. ഇതോടെ അശ്വനിക്ക് അഞ്ചാം വിക്കറ്റ് നേടാനുള്ള അവസരം നഷ്ടമാകുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക