'ടി20' കളിച്ച് ലീഡെടുത്ത് ഇന്ത്യയുടെ നാടകീയ ഡിക്ലറേഷൻ, രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന് 2 വിക്കറ്റ് നഷ്ടം

By Web TeamFirst Published Sep 30, 2024, 5:44 PM IST
Highlights

ബംഗ്ലാദേശിനെതിരെ 52 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്‍റെ 2 വിക്കറ്റ് വീഴ്ത്തി നാടകീയ വിജയത്തിലേക്ക് പന്തെറിയാമെന്ന പ്രതീക്ഷയിലാണ് നാലാം ദിനം അവസാനിപ്പിച്ചത്.

കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 233 റണ്‍സില്‍ അവസാനിപ്പിച്ച് ടി20യെ വെല്ലുന്ന രീതിയില്‍ അതിവേഗം റണ്‍സടിച്ച് ലീഡെടുത്ത് ഇന്ത്യ. ബംഗ്ലാദേശിനെതിരെ 52 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്‍റെ 2 വിക്കറ്റ് വീഴ്ത്തി നാടകീയ വിജയത്തിലേക്ക് പന്തെറിയാമെന്ന പ്രതീക്ഷയിലാണ് നാലാം ദിനം അവസാനിപ്പിച്ചത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സോടെ ഷദ്മാന്‍ ഇസ്ലാമും റണ്ണൊന്നുമെടുക്കാതെ മോനിമുള്‍ ഹഖും ക്രീസില്‍. നാലു റണ്‍സെടുത്ത നൈറ്റ് വാച്ച്‌മാന്‍ ഹസന്‍ മെഹ്മൂദിന്‍റെയും 10 റണ്‍സെടുത്ത സാകിര്‍ ഹസന്‍റെയും വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന് നഷ്ടമായത്. അശ്വിനാണ് രണ്ട് വിക്കറ്റും. സ്കോര്‍ ബംഗ്ലാദേശ് 233, 26/2, ഇന്ത്യ 285/9.

മഴ മാറി നിന്ന നാലാം ദിനം 107-3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ബംഗ്ലാദേശ് മോനിനുള്‍ ഹഖിന്‍റെ അപരാജിത സെഞ്ചുറിയുടെ കരുത്തില്‍ 233 റണ്‍സെടുത്ത് ലഞ്ചിന് ശേഷം ഓള്‍ ഓട്ടായിരുന്നു.  മോനിമുളിന് പുറമെ 20 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസ് മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിനും സിറാജും ആകാശ് ദിപും രണ്ട് വീതവും ജഡേജ ഒരു വിക്കറ്റുമെടുത്തു.

Latest Videos

'കോലി ഒരു ഓണം ബംപർ കൂടി എടുക്കണം, ഉറപ്പായും അടിക്കും', ഇത്രയും ഭാഗ്യം ഇനി ആർക്കെങ്കിലും കിട്ടുമോയെന്ന് ആരാധകർ

എത്രയും വേഗം ബംഗ്ലാദേശ് സ്കോര്‍ മറികടക്കുക എന്ന ലക്ഷ്യത്തോടെ ടി20യെ പോലും വെല്ലുന്ന ശൈലിയില്‍ തകര്‍ത്തടിച്ചാണ് ഇന്ത്യ തുടങ്ങിയത്. 3.1 ഓവറില്‍ 50 റണ്‍സിലെത്തിയ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ ടീം ഫിഫ്റ്റി അടിച്ചെടുത്തു. നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 51 പന്തില്‍ 72 റണ്‍സടിച്ച യശസ്വി ജയ്സ്വാളും 36 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ പതിനൊന്നാം ഓവറിലെ ആദ്യ പന്തില്‍100 കടത്തി ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിന്‍റെ ഏറ്റവും വേഗമേറിയ ടീം സെഞ്ചുറിയും സ്വന്തമാക്കി.യശസ്വിയും ഗില്ലും(39) പുറത്തായശേഷം റിഷഭ് പന്ത്(9) നിരാശപ്പെടുത്തിയെങ്കിലും കോലിയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ അതിവേഗത്തില്‍ 150ഉം 200ഉം കടത്തി.

Luck favours the brave🫨

Kohli survives to hug it out with Pant in the middle! 😍 pic.twitter.com/XVDyR0ffD3

— JioCinema (@JioCinema)

ബാസ്ബോളൊക്കെ എന്ത്, ഇതല്ലേ 'ഗംഭീര ഹിറ്റ്', 147 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇങ്ങനെയൊരു റെക്കോര്‍ഡ് ആദ്യം

35 പന്തില്‍ 47 റണ്‍സെടുത്ത കോലിയും 43 പന്തില്‍ 68 റണ്‍സെടുത്ത രാഹുലും പുറത്തായതിന് പിന്നാലെ ജഡേജയും(8) അശ്വിനും(1) നിരാശപ്പെടുത്തിയെങ്കിലും ആകാശ് ദീപ് രണ്ട് പടുകൂറ്റന്‍ സിക്സുകളിലൂടെ ലീഡ് 50 കടത്തി. ആകാശ് ദീപ്(5 പന്തില്‍ 12) പുറത്തായതിന് പിന്നാലെ 52 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 34.4 ഓവറിൽ 8.34 റണ്‍സ് ശരാശരിയിലാണ് ഇന്ത്യ 285 റണ്‍സടിച്ചത്. ബംഗ്ലാദേശിനായി മെഹ്ദി ഹസനും ഷാക്കിബ് അല്‍ ഹസനും നാല് വിക്കറ്റ് വീതം വീഴ്ത്തി. മഴമൂലം ഏഴ് സെഷനുകള്‍ നഷ്ടമായ മത്സരത്തില്‍ എങ്ങനെയും ഫലം കൊണ്ടുവരാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം സമനിലപോലും മാനം കാക്കുമെന്നതിനാല്‍ പരമാവധി പ്രതിരോധിക്കാനാവും അവസാന ദിവസം ബംഗ്ലാദേശ് ശ്രമിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!