ഇന്ത്യ എ - ഇന്ത്യ ഡി ദുലീപ് ട്രോഫി മത്സരം ആവേശാന്ത്യത്തിലേക്ക്! സഞ്ജുവിന് അവസാന ഊഴം

By Web TeamFirst Published Sep 14, 2024, 5:59 PM IST
Highlights

കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്ന ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്.

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ - ഇന്ത്യ ഡി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസവും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ ഇന്ത്യ ഡി ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. യഷ് ദുബെ (15), റിക്കി ഭുയി (44) എന്നിവരാണ് ക്രീസില്‍. നേരത്തെ ഇന്ത്യ എ രണ്ടാം ഇന്നിംഗ്‌സ് മൂന്നിന് 380 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. പ്രതം സിംഗ് (122), തിലക് വര്‍മ (111) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 488 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. നേരത്തെ ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 290നെതിരെ ഇന്ത്യ ഡി 183ന് എല്ലാവരും പുറത്തായിരുന്നു.

കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്ന ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണര്‍മാരായ പ്രതം - മായങ്ക് അഗര്‍വാള്‍ (56) സഖ്യം ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിചേര്‍ത്തു. മായങ്കിനെ നഷ്ടമായെങ്കിലും പ്രതമിനൊപ്പം ചേര്‍ന്ന് തിലക് 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ പ്രതം സെഞ്ചുറിയും പൂര്‍ത്തിയാക്കി. പിന്നാലെ സൗരഭ് കുമാറിന് വിക്കറ്റ് നല്‍കി പുറത്തേക്ക്. ഒരു സിക്സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗിന് (20) തിളങ്ങാനായില്ല. പിന്നീട് ശാശ്വത് റാവത്തിനെ (പുറത്താവാതെ 64) കൂട്ടുപിടിച്ച തിലക് 116 റണ്‍സ് ചേര്‍ത്തു. ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്.

Latest Videos

നേരത്തെ, സഞ്ജു (6) ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോല്‍ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് 183ന് അവസാനിക്കുകയായിരുന്നു. 92 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറര്‍. റിക്കി ഭുയി (23), ഹര്‍ഷിത് റാണ (31), യഷ് ദുബെ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശ്രേയസ് അയ്യര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ഷംസ് മുലാനി (89), തനുഷ് കൊട്ടിയാന്‍ (53) എന്നിവരുടെ ഇന്നിംഗ്സായിരുന്നു.

click me!