കപില്‍ ദേവിന് പിന്നാലെ രവീന്ദ്ര ജഡേജ! ഇംഗ്ലണ്ടിനെതിരെ മൂന്ന് വിക്കറ്റിന് പിന്നാലെ നാഴികക്കല്ല് പിന്നിട്ടു

ഏകദിനത്തില്‍ ഇരുന്നൂറിലേറെ വിക്കറ്റുളള ഏഴാമത്തെ ഇന്ത്യന്‍ ബൗളറാണ് ജഡജേ.


നാഗ്പൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഏകദിനത്തിലെ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ജഡേജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 വിക്കറ്റ് തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍താരമാണ് ജഡേജ. 953 വിക്കറ്റുള്ള അനില്‍ കുംബ്ലേയാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. ആര്‍ അശ്വിന്‍ (765), ഹര്‍ഭജന്‍ സിംഗ് (707), കപില്‍ ദേവ് (687) എന്നിവരും പട്ടികയിലുണ്ട്. ടെസ്റ്റില്‍ 323 വിക്കറ്റും ഏകദിനത്തില്‍ 223 വിക്കറ്റും ടി20യില്‍ 54 വിക്കറ്റുമാണ് ജഡേജയുടെ സമ്പാദ്യം. 

ഏകദിനത്തില്‍ ഇരുന്നൂറിലേറെ വിക്കറ്റുളള ഏഴാമത്തെ ഇന്ത്യന്‍ ബൗളറാണ് ജഡജേ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 വിക്കറ്റും 6000 റണ്‍സും നേടുന്ന ആറാമത്തെ താരമെന്ന റെക്കോര്‍ഡും ജഡേജ സ്വന്തമാക്കി. കപില്‍ ദേവ്, വസീം അക്രം, ഷോണ്‍ പൊള്ളോക്ക്, ഡാനിയല്‍ വെട്ടോറി, ഷാക്കിബ് അല്‍ ഹസന്‍ എന്നീ താരങ്ങളാണ് ജഡേജയ്ക്ക് മുമ്പ് 600 വിക്കറ്റും 6000 റണ്‍സും നേടിയ താരങ്ങള്‍.

Latest Videos

എന്തിനാണ് കടിച്ചുതൂങ്ങി നില്‍ക്കുന്നത്? ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ട്രോളി സോഷ്യല്‍ മീഡിയ

അതേസമയം, ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം നേടിയിരുന്നു. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 

നേരത്തെ അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജോസ് ബ്ടലര്‍ (52), ജേക്കബ് ബേതല്‍ (51) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്.

click me!