ഒഡെപെക് വഴി 139 പേർ കൂടി ജോലിയ്ക്കും പഠനത്തിനുമായി വിദേശത്തേയ്ക്ക്, യാത്രാരേഖകൾ കൈമാറി മന്ത്രി വി ശിവൻകുട്ടി

By Web TeamFirst Published Jul 8, 2024, 7:05 PM IST
Highlights

ജർമ്മനിയിലേക്കുള്ള നഴ്സുമാർ, സൗദിയിലേക്കുള്ള വെയർ ഹൗസ് അസ്സോസിയേറ്റ് എന്നിവരുടെ നിയമനം തികച്ചും സൗജന്യമാണ്. വിസ, എയർ ടിക്കറ്റ്, എന്നിവയ്ക്ക് പുറമെ ജർമ്മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാർക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനവും നൽകിയിരുന്നു.

തിരുവനന്തപുരം: തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസിയായ ഒഡെപെക് വഴി 139 പേർ കൂടി ജോലിയ്ക്കും പഠനത്തിനുമായി വിദേശത്തേയ്ക്ക്. ഇവർക്കുള്ള യാത്ര രേഖകൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. തുർക്കിയിലെ ഷിപ്‌യാർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 63 ടെക്‌നീഷ്യന്മാർ, സൗദി അറേബ്യയിലെ ഫെസിലിറ്റി മാനേജ്‍മെന്റ് കമ്പനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 32 വെയർ ഹൗസ് അസ്സോസിയേറ്റ്, ജർമ്മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 22 നഴ്സുമാർ, സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 4 നഴ്സുമാർ, ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിച്ച 18 വിദ്യാർഥികൾ എന്നിവരാണ് ഇതിൽ ഉള്ളത്. 

ജർമ്മനിയിലേക്കുള്ള നഴ്സുമാർ, സൗദിയിലേക്കുള്ള വെയർ ഹൗസ് അസ്സോസിയേറ്റ് എന്നിവരുടെ നിയമനം തികച്ചും സൗജന്യമാണ്. വിസ, എയർ ടിക്കറ്റ്, എന്നിവയ്ക്ക് പുറമെ ജർമ്മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാർക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനവും നൽകിയിരുന്നു. തുർക്കിയിലേക്കും സൗദി ആരോഗ്യ മന്ത്രാലയത്തിലേക്കും നിയമനത്തിന് സർക്കാർ നിശ്ചയിച്ച തുച്ഛമായ സർവീസ് ചാർജ് മാത്രമാണ് ഒഡെപെക് വാങ്ങുന്നത്. തെരഞ്ഞെടുക്കപ്പെട്ടവർക്കു പുറമെ അഞ്ഞൂറോളം ഉദ്യോഗാർത്ഥികൾ ജർമ്മനി, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കുന്നതിനുള്ള നടപടികൾ ഒഡെപെക് മുഖേന പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.

Latest Videos

ഒഡെപെക് മുഖേനയുള്ള ഭൂരിഭാഗം റിക്രൂട്മെന്റുകളും സൗജന്യമാണ്. ചുരുക്കം ചില നിയമനങ്ങൾക്ക് മാത്രമാണ് സർവീസ് ചാർജ് വാങ്ങുന്നത്. ആ തുക സർക്കാർ നിശ്ചയിച്ച പ്രകാരമാണ് ഈടാക്കുന്നത്. ജർമ്മനി, യു.കെ., ബെൽജിയം, തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തുന്ന നഴ്സുമാരുടെ നിയമങ്ങളെല്ലാം തികച്ചും സൗജന്യമാണ്. ജർമ്മനി, ബെൽജിയം എന്നിവിടങ്ങളിലേക്ക് ആവശ്യമായ വിദേശ ഭാഷാ പരിശീലനം സൗജന്യമായി നൽകുന്നതിനോടൊപ്പം പ്രസ്തുത പരിശീലനത്തിലേർപ്പെടുന്നവർക്കു പതിനായിരം രൂപ മുതൽ പതിനയ്യായിരം രൂപ വരെ പ്രതിമാസം സ്റ്റൈപെൻഡും നൽകുന്നുണ്ട്.

ഇവയ്ക്കു പുറമെ ഓസ്ട്രേലിയ, ഓസ്ട്രിയ, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്ക് നഴ്സുമാരെ നിയമിക്കാനുള്ള  നടപടികളും ഒഡെപെക് ആരംഭിച്ചിട്ടുണ്ട്. വിദേശ ഭാഷാ പരിശീലനം നൽകുന്നതിനായി ഒഡെപെക് തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട്, ന്യൂഡൽഹി പത്തനംതിട്ട എന്നിവിടങ്ങളിൽ പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.    ഇതുകൂടാതെ കൂടുതൽ സ്ഥലങ്ങളിൽ ട്രെയിനിംഗ് സെൻററുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കാവശ്യമായ യോഗ്യത നേടുന്നതിനുള്ള ട്രെയിനിംഗ്   സൗകര്യങ്ങൾ, മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിലെ ഭാഷാപരിജ്ഞാനം ഇവ ആവശ്യാനുസരണം പരിശീലനസൗകര്യം ഏർപ്പെടുത്തുന്നതാണ്.  കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് അവരുടെ സ്കോർ അനുസരിച്ച് വിവിധ രാജ്യങ്ങളിലേക്കുള്ള നിയമനസേവനങ്ങളും ഒഡെപെക് നൽകിവരുന്നു.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഒഇടി പരീക്ഷാകേന്ദ്രം 2021 ജനുവരിയിൽ കേരളത്തിൽ അങ്കമാലിയിൽ ഒഡെപെക് ആരംഭിച്ചു.  സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പരീക്ഷാകേന്ദ്രമാണ്  ഇത്.  ജർമ്മൻ ഭാഷയുടെ അംഗീകൃത പരീക്ഷയായ ടെൽക് പരീക്ഷാകേന്ദ്രവും  ഉടനെ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ആസ്ട്രേലിയ, യു.കെ., തുടങ്ങിയ വിദേശരാജ്യങ്ങളിൽ പഠിച്ച് ഉന്നത ബിരുദവും ബിരുദാനന്തരബിരുദവും കൈവശമാക്കുന്നതിനും തുടർന്ന് അവർക്ക് ഉന്നതജോലി ഉറപ്പാക്കുന്നതിനുമായി  സ്റ്റഡി എബ്രോഡ് എന്ന പുതിയ പദ്ധതികൂടി ഒഡെപെക് ആവിഷ്കരിച്ചിട്ടുണ്ട്.  

വിദേശ രാജ്യങ്ങളിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പും ഒഡെപെകും ചേർന്ന് നടപ്പാക്കുന്ന “ഉന്നതി സ്കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ്” എന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ഒഡെപെകിനെ ആണ് സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ വർഷംതോറും 310 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതാണ്. വിദ്യാർത്ഥികളുടെ കുടുംബ വാർഷിക വരുമാനത്തിനനുസൃതമായി 25 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകും.  ഈ പദ്ധതി മുഖേന നാളിതുവരെ 59 വിദ്യാർത്ഥികൾ വിദേശത്തേക്ക് യാത്രയായിട്ടുണ്ട്. ഇതിൽ 4 വിദ്യാർത്ഥികൾ ആസ്ട്രേലിയയിലേക്കും 55 പേർ യു.കെ.യിലേക്കുമാണ് പോയിട്ടുള്ളത്. ഇതുൾപ്പെടെ 85 വിദ്യാർത്ഥികൾ ആണ് നാളിതുവരെ  ഒഡെപെക് വഴി വിദേശപഠനത്തിനായി പോയിട്ടുള്ളത്.

Read More : കനത്ത മഴ; മുംബൈ വിമാനത്താവളം വെള്ളത്തിലായി, നിരവധി വിമാനങ്ങൾ റദ്ദാക്കി, നഗരം വെള്ളക്കെട്ടിൽ, ജനജീവിതം ദുസ്സഹം
 

click me!