32 കോടിയുടെ പ്ലാന്‍റ്, 100 ടൺ ചാണകത്തിൽ നിന്നും പ്രതിദിനം ഇത്രയും ടൺ സിഎൻജി! ഈ വാഹനങ്ങൾ ഓടാൻ റെഡി

By Web TeamFirst Published Oct 1, 2024, 5:38 PM IST
Highlights

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് 32 കോടി രൂപ ചെലവഴിച്ചാണ് ഈ ഗോശാല നിർമ്മിച്ചത്. സിഎൻജിയിൽ ഓടുന്ന മുനിസിപ്പൽ കോർപ്പറേഷൻ്റെ മാലിന്യ വാഹനങ്ങളിലാണ് ബയോഗ്യാസ് പ്രാഥമികമായി ഉപയോഗിക്കുന്നത്. അതിനാൽ പെട്രോൾ, ഡീസൽ ചെലവുകൾക്കുള്ള കോർപ്പറേഷൻ്റെ സാമ്പത്തിക ഭാരം കുറയും. 

രാജ്യത്തെ ആദ്യത്തെ ആധുനികവും സ്വയം പര്യാപ്‍തവുമായ ഗോശാല മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിൽ ഉദ്ഘാടനത്തിന് തയ്യാറായി. ലാൽ തിപ്പാറയിൽ സ്ഥാപിച്ച പുതിയ ബയോ സിഎൻജി പ്ലാൻ്റ് ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ (ഐഒസി) സഹായത്തോടെ രണ്ട് ഹെക്ടർ സ്ഥലത്ത് ബയോ സിഎൻജി പ്ലാന്‍റും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്ലാൻ്റിൻ്റെ പ്രവർത്തനത്തിൽ നിന്നും പ്രതിദിനം 100 ടൺ ചാണകപ്പൊടിയും രണ്ട് ടൺ വരെ സിഎൻജിയും 20 ടൺ മികച്ച ജൈവ വളവും ലഭിക്കും എന്നാണ് റിപ്പോ‍ട്ടുകൾ. പ്ലാൻ്റിൻ്റെ പ്രവർത്തനത്തിലും പരിപാലനത്തിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സഹകരിക്കും.

Latest Videos

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് 32 കോടി രൂപ ചെലവഴിച്ചാണ് ഈ ഗോശാല നിർമ്മിച്ചത്. ഈ ഗോശാല കൂടുതൽ വിപുലീകരിക്കുന്നതിനായി 2000 പശുക്കൾക്ക് ആധുനിക ഷെഡ് നിർമിക്കാൻ എംപി ഫണ്ടിൽ നിന്ന് 2000 കോടി രൂപ അനുവദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹത്തിൻ്റെ വികസന തത്വശാസ്ത്രമായ ‘വേസ്റ്റ് ടു വെൽത്ത്’ എന്നതിനോടും മുഖ്യമന്ത്രി മോഹൻ യാദവ് നന്ദി അറിയിച്ചു. ഈ ശ്രമത്തിൻ്റെ വ്യാപനത്തിന് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സിഎൻജി പ്ലാൻ്റാണ് ഇൻഡോറിൽ പ്രവർത്തിക്കുന്നത്.  ഗ്വാളിയോറിലെ ആദർശ് ഗോശാലയിൽ ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷൻ്റെയും സന്ത് സമൂഹത്തിൻ്റെയും സഹായത്തോടെ 10,000 പശുക്കളെ പരിപാലിക്കുന്നുണ്ട്. ബയോ-സിഎൻജി പ്ലാൻ്റിനൊപ്പം ഇൻകുബേഷൻ സെൻ്ററും ഉടൻ ആരംഭിക്കും.

എന്തായിരിക്കും നേട്ടങ്ങൾ?
പ്ലാൻ്റ് ശരിയായി പ്രവർത്തിച്ച ദിവസം മുതൽ, പ്രതിദിനം രണ്ട് മുതൽ മൂന്ന് ടൺ വരെ ബയോ സിഎൻജിയും 20 ടൺ ഉയർന്ന നിലവാരമുള്ള പ്രകൃതിദത്ത വളവും പ്രതിദിനം ഉത്പാദിപ്പിക്കപ്പെടും. ഇതുമൂലം ഗ്വാളിയോറിലെ മുനിസിപ്പൽ കോർപ്പറേഷനും ഏകദേശം ഏഴ് കോടി രൂപയുടെ വരുമാനം ലഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. സിഎൻജിയിൽ ഓടുന്ന മുനിസിപ്പൽ കോർപ്പറേഷൻ്റെ മാലിന്യ വാഹനങ്ങളിലാണ് ബയോഗ്യാസ് പ്രാഥമികമായി ഉപയോഗിക്കുന്നത്, അതിനാൽ പെട്രോൾ, ഡീസൽ ചെലവുകൾക്കുള്ള കോർപ്പറേഷൻ്റെ സാമ്പത്തിക ഭാരം കുറയും. 

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും കാലാവസ്ഥാ വ്യതിയാന ഭീഷണികളെ അഭിമുഖീകരിക്കുന്നതിലും സമൂഹവും സർക്കാരും തമ്മിലുള്ള പരസ്പര സഹകരണത്തിൻ്റെ ലോകോത്തര മാതൃകയാണിത്. ബയോ-സിഎൻജി പ്ലാൻ്റ് സ്ഥാപിക്കുന്നതോടെ പരിസ്ഥിതി മെച്ചപ്പെടും. പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കും. ചാണക പണം ഉപയോഗിച്ചാൽ ഗോശാല സാമ്പത്തികമായി സ്വയം പര്യാപ്തമാകും. ഗ്വാളിയോറിന് ചുറ്റും ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കർഷകർക്ക് ഈ പ്ലാൻ്റിൽ നിന്ന് ചാണക വളം ന്യായമായ വിലയ്ക്ക് ലഭിക്കും.

ശുദ്ധവും ഹരിതവുമായ ഊർജ ഉൽപ്പാദനത്തിലേക്ക് മധ്യപ്രദേശ് ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. കേന്ദ്ര കുടിവെള്ള ശുചീകരണ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഗ്രാമങ്ങളിൽ ബയോ ഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിൽ മധ്യപ്രദേശ് രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ചണ്ഡീഗഢ് ഒന്നാം സ്ഥാനത്തും ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തുമാണ്.  മധ്യപ്രദേശിൽ പല ഗ്രാമങ്ങളിലായി 104 ബയോഗ്യാസ് പ്ലാൻ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പരമാവധി 24 എണ്ണം ബെതുളിലും 13 എണ്ണം ബാലാഘട്ടിലും 12 എണ്ണം സിങ്ഗ്രൗലിയിലുമാണ്. പ്രാദേശികമായി ശുദ്ധമായ ഊർജം നൽകുന്നതിന് പുറമെ കാർബൺ ബഹിർഗമനം തടയാനും ഇത് സഹായിക്കുന്നു.

click me!