നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,662 പേര് സൗദിയിൽ അറസ്റ്റിൽ
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,233 പേരിൽ 65 ശതമാനം യമനികളും 31 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,662 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. താമസ നിയമം ലംഘനത്തിന് 12,436 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന് 4,464 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,762 പേരുമാണ് പിടിയിലായത്.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,233 പേരിൽ 65 ശതമാനം യമനികളും 31 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 96 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു.
Read Also - വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി അധികൃതർ
സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ് വസ്തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.