'ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു'; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍
യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നീ ആരോപണങ്ങളാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരായ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. അല്പം മുമ്പാണ് ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തുവെന്ന വാര്‍ത്ത വന്നത്. ഇതിന് പിന്നാലെയാണ് എഫ്ഐആറിലെ വിവരങ്ങളും വരുന്നത്.
യദുവിന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്ഐആറിലുമുള്ളത് എന്നതാണ് ശ്രദ്ധേയം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറിലുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നീ ആരോപണങ്ങളാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-