രജനി ചിത്രത്തില്‍ വില്ലനായി 'കട്ടപ്പ' വേണം; പക്ഷെ വേഷവുമായി എത്തിയപ്പോള്‍ സത്യരാജ് ലോകേഷിനോട് പറഞ്ഞത്
ചിത്രത്തില്‍ വില്ലനാകുവാന്‍ ലോകേഷ് കനകരാജ് നടന് സത്യരാജിനെ സമീപിച്ചുവെന്നാണ് വിവരം. എന്നാല്‍ ഉടന്‍ തന്നെ യെസ് പറഞ്ഞില്ല സത്യരാജ് എന്നാണ് വിവരം
ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രം കൂലി ഏറെ വാര്‍ത്ത പ്രധാന്യം നേടുന്നുണ്ട്. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് കൂലി എന്ന് ഇട്ടത് അടുത്തിടെ ടീസര്‍ പുറത്തിറക്കിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. രജനികാന്ത് ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിത്രമാണ് ഇതെന്നാണ് ടൈറ്റില്‍ ടീസര്‍ നല്കുന്ന സൂചന.
അതിന് പിന്നാലെ ചിത്രത്തെ ചുറ്റിപ്പറ്റി വിവാദവും ഉയര്‍ന്നിരുന്നു. കൂലിയുടെ നിർമാതാക്കളായ സൺ പിക്ച്ചേഴ്സിന് എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഇളയരാജ. രജനികാന്ത് നായകനായ കൂലിയുടെ പ്രൊമൊയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ഇളയരാജയുടെ പരാതി. കൂലിയുടെ പ്രൊമൊയില്‍ നിന്ന് വാ വാ ഗാനം നീക്കുകയോ ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയെന്നുമാണ് നോട്ടീസില്‍ പറഞ്ഞത്.
ഈ വിവാദം നില്‍ക്കുന്നതിനിടെയാണ് ചിത്രത്തിലെ വില്ലന്‍ റോള്‍ സംബന്ധിച്ച അപ്ഡേറ്റ് വരുന്നത്. ചിത്രത്തില്‍ വില്ലനാകുവാന്‍ ലോകേഷ് കനകരാജ് നടന് സത്യരാജിനെ സമീപിച്ചുവെന്നാണ് വിവരം. എന്നാല്‍ ഉടന്‍ തന്നെ യെസ് പറഞ്ഞില്ല സത്യരാജ് എന്നാണ് വിവരം. മുഴുവന്‍ സ്ക്രിപ്റ്റും വായിച്ച് മാത്രമേ താന്‍ ഈ റോള്‍ ചെയ്യു എന്നാണ് സത്യരാജ് പറയുന്നത്. നായകനൊപ്പം വരുന്ന റോള്‍ ആണെങ്കില്‍ താന്‍ ചെയ്യാം എന്നും സത്യരാജ് ലോകേഷിനോട് പറഞ്ഞു.
അല്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടിയ ശമ്പളം ഈ റോളിന് നല്കിയാല് അഭിനയിക്കാം എന്നും സത്യരാജ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്തായാലും സത്യരാജിനെ ഫൈനലായി തീരുമാനിച്ചില്ലെന്നാണ് വിവരം. അതേ സമയം ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം.
അതേ സമയം ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് കൂലിയുടെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സണ്‍ പിക്ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റായ ജയിലറും സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിച്ചത്.
'ടൈറ്റാനിക്കിലെ ദുരന്ത നായകനായ ക്യാപ്റ്റന്‍': നടന് ബെര്‍ണാഡ് ഹില്‍ അന്തരിച്ചു