Asianet News MalayalamAsianet News Malayalam

സീത, ​ഗീത, സഹോദരിമാരെ ഒരുമിച്ച് കാണാതായത് ഒരു കൊല്ലം മുമ്പ്, കൊല്ലപ്പെട്ടെന്ന് കാണിച്ച് കേസ്, വന്‍ ട്വിസ്റ്റ്

സഹോദരിമാർക്ക് വേണ്ടി തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടയിൽ അയൽവാസിയായ ജയന്ത് മൗര്യ എന്ന യുവാവ് നടത്തിയ ഒരു പരാമർശമാണ് സഹോദരിമാർ കൊല്ലപ്പെട്ടു എന്ന് കരുതാൻ കാരണമായത്.

sita gita sisters missing last year presumed dead found alive with children
Author
First Published May 2, 2024, 1:30 PM IST

സീത, ​ഗീത കണ്ടാൽ ഇരട്ടകളെപ്പോലെ തോന്നുമെങ്കിലും ഒരു വയസ്സിന്റെ വ്യത്യാസമുള്ള സഹോദരിമാരാണ് ഇരുവരും. രണ്ട് സഹോദരിമാരെയും ഒരു വർഷം മുമ്പ് കാണാതായി. പിന്നീട് ഇരുവരും കൊല്ലപ്പെട്ടു എന്ന് കാണിച്ച് സഹോദരൻ കേസും കൊടുത്തു. എന്നാൽ, ഒരടയാളം പോലും അവശേഷിപ്പിക്കാതെ മുങ്ങിയ സീതയും ​ഗീതയും പൊടുന്നനെ പൊലീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഉത്തർ പ്രദേശിലെ ​ഗോരഖ്‍പൂരിൽ നിന്നുള്ളവരാണ് സീതയും ​ഗീതയും. പക്ഷേ, മാതാപിതാക്കൾക്കും സഹോദരനും ഒപ്പം ദില്ലിയിലായിരുന്നു താമസിച്ചിരുന്നത്. സീതയ്ക്ക് 20 -ഉം ​ഗീതയ്ക്ക് 21 -മായിരുന്നു പ്രായം. 2023 -ലാണ് ഇവരുടെ സഹോദരൻ അജയ് പ്രജാപതി ഇരുവരേയും കാണാനില്ല എന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. 

സഹോദരിമാർക്ക് വേണ്ടി തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടയിൽ അയൽവാസിയായ ജയന്ത് മൗര്യ എന്ന യുവാവ് നടത്തിയ ഒരു പരാമർശമാണ് സഹോദരിമാർ കൊല്ലപ്പെട്ടു എന്ന് കരുതാൻ കാരണമായത്. ജയന്ത് സഹോദരിമാരിൽ ഒരാളുമായി നേരത്തെ പ്രണയത്തിലായിരുന്നത്രെ. 

എന്നാൽ, ഒരു ദിവസം ജയന്ത് പെൺകുട്ടികളുടെ സഹോദരനോട്, 'നിന്റെ സഹോദരിമാരുടെ അവസ്ഥ തന്നെ നിനക്കും വരും' എന്ന് പറയുകയായിരുന്നു. ഇതോടെ സഹോദരിമാർ കൊല്ലപ്പെട്ടതായി അജയിന് തോന്നുകയും അയാൾ പെൺകുട്ടികൾ കൊല്ലപ്പെട്ടതായി സംശയിക്കുന്നു എന്ന് കാണിച്ച് ജയന്തിനും കുടുംബത്തിനും എതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ ജയന്തിനെതിരെ പൊലീസ് കേസെടുത്തില്ല. 

അതോടെ, അജയ് കോടതിയെ സമീപിക്കുകയും ഒരു വർഷത്തിന് ശേഷം 2024 ജനുവരി 8 -ന് കോടതിയുടെ ഉത്തരവനുസരിച്ച് ഗൊരഖ്പൂരിലെ ബെൽഘട്ട് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. 

നാല് മാസത്തെ അന്വേഷണത്തിൽ സഹോദരിമാർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. രണ്ടാളും വീട്ടിൽ നിന്നും ഓടിപ്പോയത് അവരുടെ കാമുകന്മാരെ വിവാഹം കഴിക്കാൻ വേണ്ടിയാണെന്നും പൊലീസ് കണ്ടെത്തി. സഹോദരൻ നൽകിയ കൊലക്കേസ് അറിഞ്ഞപ്പോൾ തങ്ങളുടെ പേരിൽ നിരപരാധിയായ ആളുകൾ ശിക്ഷിക്കപ്പെടരുത് എന്ന് കരുതിയാണത്രെ സഹോദരിമാർ പൊലീസിനെ സമീപിച്ചത്. 

താൻ ഹരിയാന സ്വദേശിയായ വിജേന്ദറിനെ വിവാഹം കഴിച്ചിവെന്നും അയാളോടൊപ്പമാണ് താമസിക്കുന്നതെന്നും സീത പൊലീസിനോട് പറഞ്ഞു. തനിക്ക് അഞ്ച് മാസം പ്രായമുള്ള ഒരു മകളുണ്ടെന്നും വളരെ സന്തോഷവതിയാണെന്നും കൂടി അവൾ പറഞ്ഞു. ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ സുരേഷ് റാമുമായി താൻ പ്രണയത്തിലായിരുന്നു എന്നും വിവാഹം കഴിക്കാൻ വേണ്ടിയാണ് വീട്ടിൽ നിന്നും ഒളിച്ചോടിയതെന്നും ഗീത പോലീസിനോട് പറഞ്ഞു. ​ഗീതയ്ക്കും ആറുമാസം പ്രായമുള്ള ഒരു മകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios